5/02/2012

മലയാളത്തിനു മരണമണി മുഴങ്ങുകയോ?

നാലാമിടം പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്‍റെ കുറിപ്പ്, എന്‍റെ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കായി  മറ്റൊരു തലക്കെട്ടില്‍  ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.


തെരുവിലിറങ്ങിയാല്‍ വഴി തെറ്റിപ്പോവുമോ എന്ന് ഭയന്ന് തന്‍റെ കുഞ്ഞിനെ വീട്ടു തടങ്കലിലാക്കാന്‍ മനസ്സ് വെമ്പുന്ന ഒരമ്മയെ പോലെയാണ് ഞാന്‍ കണ്ട മലയാള ഭാഷാ പ്രേമികള്‍. മലയാളത്തെ റോമന്‍ ലിപിയില്‍ എഴുതുന്നതും മലയാളം സംസാരിക്കുന്നതിനിടക്ക് ആംഗലേയ പദങ്ങള്‍ കടന്നു വരുന്നതും മലയാള ഭാഷയുടെ മരണത്തിലേക്ക് നയിക്കും എന്നിവര്‍ ഭയപ്പെടുന്നു. ഭാഷയെ വെറും ലിപികളില്‍ ചുരുട്ടിക്കൂട്ടുകയും അതിന്‍റെ മറ്റു വശങ്ങള്‍ ഓര്‍ക്കാതെയിരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം ഒരു ഭയം മനസ്സില്‍ കൊണ്ട് നടക്കുന്നത്. ഭാഷയുടെ ജീവന്‍ ആ ജനതയുടെ സംസ്കാരത്തിലും ശൈലികളിലും മറ്റു സംസ്ക്കാരങ്ങളുമായുള്ള ഇടപഴകലുകളിലും പുറത്തു ചാടുന്ന ഒന്നാണ് എന്നാണു എന്‍റെ അനുഭവം. മലയാളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളത്തിനു പുറത്തുള്ളവരുടെ മനസ്സില്‍ എന്ത് തരം ചിത്രമാണ് രൂപപ്പെടുന്നത് എന്നതാണ് നമ്മുടെ പാരമ്പര്യവും സംസ്ക്കാരവും എത്രത്തോളം മൂല്യവത്താണ് എന്ന് കാണിക്കുന്നത്. തമിഴന്‍ എന്നോ, ഇംഗ്ലീഷു കാരന്‍ എന്നോ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ഭാഷയും ആ ആളുകളും അവരുടെ പെരുമാറ്റ രീതിയും എല്ലാമാണ് ഓടിയെത്തുക അവരുടെ ലിപിയല്ല. തമിഴരുമായും ഇംഗ്ലീഷുകാരുമായും ഇടപഴകിയിട്ടുള്ള ഒരാള്‍ ആ രണ്ടു കൂട്ടരെയും ഏതു രീതിയിലാണോ കാണുന്നത് അത് അവരുടെ സംസ്ക്കാര-പാരമ്പര്യങ്ങളുടെ പ്രതിഫലനമാണ്. അവര്‍ ഉപയോഗിക്കുന്ന ലിപി അവരുടെ ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. ഭാഷ പ്രതിനിധാനം ചെയ്യുന്നത് ഒരു സംസ്ക്കാരത്തെയാണ്. ഭാഷ മരിക്കുക എന്നാല്‍ സംസ്ക്കാരം മരിക്കുക എന്നാണ്.

ലിപി പ്രശ്നം:

മലയാളം സംസ്കൃതത്തില്‍ നിന്നും വന്നതാണെന്ന അറിവിനല്ല പ്രസക്തി, മറിച്ചു അങ്ങനെ ഒരു ഭാഷ ഈ നാട്ടില്‍ രൂപപ്പെട്ടു വന്നു എന്നതിനാണ്. ഒരു പൊതു ഭാഷ രൂപപ്പെടുകയും അങ്ങനെ ഒരു ജനതയുടെ ഉള്ളില്‍ സംസ്ക്കാരത്തിന്റെയും അറിവിന്‍റെയും മൂല്യങ്ങളുടെയും ഒഴുക്ക് നടക്കുകയും ചെയ്തു എന്നത് വളരെ പ്രധാനമാണ്. ആദ്യത്തെ അറിവിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ മലയാളത്തില്‍ സംസ്കൃത ബാഹ്യമായ എല്ലാ ഇടപെടലുകളും ഭാഷാ മലിനീകരണത്തിന് കാരണമാവും എന്ന് ഭയപ്പെടുന്നു. അതൊരു തരം വസ്വാസ് ആണെന്ന് ഞാന്‍ പറയും.


തമിഴനും ഇംഗ്ലീഷുകാരനും മലയാളിക്കും ഇടയിലുള്ള പൊതുവായ സാംസ്കാരിക വ്യത്യാസങ്ങള്‍ മുഴുവനും ഈ ജനതയുടെ ഭാഷ അവരില്‍ ഉത്പാദിപ്പിച്ചതാണ്. അത് കൊണ്ട്, ഭാഷയുടെ ധര്‍മ്മം, ശരീരത്തില്‍ രക്തത്തിന്‍റെതു പോലെ ഉള്ള ഒന്നാണ്. പോഷകങ്ങളും വിഷാംശവും അത് ഒരു ജനതയില്‍ തുല്യമായി വിതരണം ചെയ്യുന്നു. രക്തം ഉണ്ടാവുക, അത് അതിന്‍റെ ധര്‍മ്മം നിര്‍വഹിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അതിനു ഒരു പ്രത്യേക നിറം ഉണ്ടാവുക എന്നതല്ല. ഇത് പോലെ ഭാഷയുടെ ലിപി എങ്ങനെ ഉള്ളതാണെന്നതിനു പ്രസക്തിയില്ല. അക്ഷരങ്ങള്‍ കാണുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്നത് വെറും കുത്തിവരകള്‍ മാത്രമാണ്. അതിനു ജീവനില്ല. നാം വായിക്കുമ്പോള്‍ ആ അക്ഷരങ്ങളില്‍ നാം ജീവന്‍ ദര്‍ശിക്കുന്നു. ഒരാള്‍ റോമന്‍ ലിപിയില്‍ മലയാളം എഴുതിയാലും ആ എഴുത്തിന്‍റെ സത്ത നാം സ്വാംശീകരിക്കുന്നുണ്ട്. രണ്ടു പേര്‍ റോമന്‍ ലിപിയില്‍ പരസ്പരം മലയാളം എസ്.എം.എസ്. അയച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ മലയാള ഭാഷയ്ക്ക്‌ ഒന്നും സംഭവിക്കുന്നില്ല. അത് പഴയ പടി തന്നെ ജീവസ്സുറ്റതാണ്‌.

വാക്കുകളുടെ പ്രശ്നം:

മംഗ്ലീഷില്‍ സംസാരിക്കുന്നത് ഒരു തരം പുച്ഛത്തോടെ കാണുന്നവരാണ് ഭാഷാപ്രേമികള്‍. രണ്ടു തരം മനോഭാവങ്ങള്‍ ഇത്തരം മംഗ്ലീഷുകാരില്‍ നമുക്ക് കാണാം. ഒന്ന് പൂര്‍ണമായും മലയാള വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചാല്‍ സ്വയം ഒരു തരം നിലവാരക്കുറവു അനുഭവിക്കുന്ന വിഭാഗം. മറ്റേതു ശരിക്കും മലയാള വാക്കുകളുടെ കുറവ് അനുഭവിക്കുന്നവര്‍.

ഒന്നാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായി തന്നെ മംഗ്ലീഷു കാരായിരിക്കും. എന്ന് പറഞ്ഞാല്‍ മലയാള സംസ്കാരത്തോട് പുച്ഛവും ആംഗലേയ സംസ്കാരത്തോട് ആരാധനയും തോന്നുന്ന ഒരു തരം മാനസിക രോഗത്തിന് അടിമപ്പെട്ടവര്‍. അവര്‍ക്ക് ആത്മാഭിമാനം എന്നത് തന്നെക്കാള്‍ 'ഉയര്‍ന്ന' വര്‍ഗ്ഗത്തോടുള്ള അടിമത്ത മനോഭാവവും, താന്‍ കൂടെ ഭാഗഭാക്കായ, എന്നാല്‍ അത്ര നിലവാരമില്ലാതതെന്നു സ്വയം വിശ്വസിക്കുന്ന സംസ്ക്കാരത്തോടുള്ള പുച്ഛവുമാണ്. ഇവരെ നമുക്ക് വെറുതെ വിടാം.

രണ്ടാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഭാഷയും സംസ്ക്കാരത്തെയും ബഹുമാനിക്കുന്നവരാണ്. എന്നാല്‍ മറ്റു ഭാഷകളോട് ഒരു വിരോധവും ഇല്ല താനും. കേരള ജനത മൊത്തം ഇത്തരക്കാരായാലും മലയാള ഭാഷയ്ക്ക്‌ അത് ഗുണം അല്ലാതെ എന്തെങ്കിലും ദോഷം ചെയ്യില്ല.
കാരണം ഭാഷ അവരിലൂടെ നിലനില്‍ക്കുന്നതോടൊപ്പം തന്നെ വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. തികച്ചും നാമറിയാതെ കടന്നു കൂടുന്ന അന്യഭാഷാ പദങ്ങള്‍ക്ക് നമ്മുടെ ഭാഷയില്‍ സ്ഥാനമുണ്ട്. കുറച്ചു ഇംഗ്ലീഷ്‌ വാക്കുകളോ അറബി വാക്കുകളോ കയറിക്കൂടിയാല്‍ തകരുന്നതല്ല നമ്മുടെ പാരമ്പര്യത്തിന്‍റെ ഫലമായ നമ്മുടെ ഭാഷ. അന്യ ഭാഷാ പദങ്ങള്‍ മലയാളത്തിന്‍റെ ഭാഗമായാല്‍ ഭാഷ മലിനപ്പെടും എന്നത് തികച്ചും യാഥാസ്ഥിതികമായ ഒരു മനോഭാവമാണ്. ഭാഷ എത്ര തന്നെ മികച്ചതാണ്എങ്കിലും അത് കൊണ്ട് നടക്കുന്നവര്‍ യാഥാസ്തിക മനോഭാവം പുലര്‍ത്തിയാല്‍ ആ ഭാഷ അറു ബോറനാവും, അത് കാലത്തിനൊപ്പം വളരാന്‍ അപര്യാപ്തമാവും. മലയാളത്തില്‍ തന്നെ വാക്കുകള്‍ ഉണ്ടാക്കണം എന്ന് വാശി പിടിച്ചു നമ്മുടെ ഭാഷാ പണ്ഡിതന്മാര്‍ 'ഡ്രൈവര്‍ക്കും', 'സ്വിച്ചി'നും ഒക്കെ കണ്ടു പിടിച്ച വാക്കുകള്‍ കേട്ടാല്‍ ചിരിക്കാത്ത ഏതു മലയാളിയാനുള്ളത്? ആരെങ്കിലും ആ വാക്കുകള്‍ ഉപയോഗിക്കുമോ, അത് കണ്ടു പിടിച്ചവര്‍ എങ്കിലും?!

അതെ പോലെ മുഖ്യധാരാ മലയാള പ്രചാരണ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ഒന്നാണ് കേരളത്തില്‍ തന്നെ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന വാക്കുകള്‍. മലബാര്‍ പ്രദേശത്തു പ്രചാരത്തിലിരിക്കുന്ന ഒട്ടനവധി വാക്കുകള്‍ ഇപ്പോഴും മാപ്പിളമാരുടെ മാത്രം മലയാളമായി മുദ്രകുത്തപ്പെട്ടു മാറ്റിനിര്‍ത്തിയിരിക്കുകയാണിവര്‍! ബേജാര്‍, വസവാസ്, ഹലാഖ്‌ തുടങ്ങിയ പദങ്ങള്‍ അറബി മൂലത്തില്‍ നിന്നും വരുന്നവയാണ് എങ്കിലും അവ നല്‍കുന്ന അര്‍ത്ഥവ്യാപ്തിക്ക് തുല്യമായ മലയാള പദങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവയോളം ജനകീയമല്ല. അപ്പോള്‍ നാം ആ വാക്കുകള്‍ ഏറ്റെടുത്തേ മതിയാകൂ. അതൊരു സ്വാഭാവിക ഏറ്റെടുക്കലാണ്. അല്ലെങ്കിലുള്ള ഫലം എന്താണ്? മലയാള ഭാഷയുടെ വികാസം എന്ന ഒന്ന് നടക്കാതെ പോകുന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ സാഹിത്യത്തോട് നമ്മുടെ നാട്ടിലെ പല സാഹിത്യസാമ്രാട്ടുകള്‍ക്കും പുച്ഛം തോന്നിയതിനു പിന്നിലുള്ളതും ഈ ഒരു യാഥാസ്ഥിതിക മനോഭാവമാണ്.

ഇംഗ്ലീഷിലേക്ക് ദിനവും വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ വാക്കുകള്‍ ആ ഭാഷയുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയല്ലാതെ ഒട്ടും മലിനപ്പെടുത്തുന്നില്ല. ഭാഷയുടെ ഗുണപരമായ പരിണാമം സംഭവിക്കേണ്ടത് ഇങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ്. അത് കൊണ്ട് മലയാള ഭാഷയുടെ മരണമണി മുഴങ്ങുന്നുവോ എന്ന സന്ദേഹം അസ്ഥാനത്താണ്.

No comments:

Post a Comment