11/20/2013

മദ്ഹുകള്‍ പാടപ്പെടാത്ത സുല്‍ത്താന്മാരുടെ നാട്ടിലേക്ക് - 1

സൈനുദ്ധീന്‍ മഖ്ദൂം എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പുസ്തകം വഴിയാണ് ബീജാപൂരിനെ പറ്റി ആദ്യമായി കേള്‍ക്കുന്നത്തന്‍റെ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചത് ബീജാപൂര്‍ സുല്‍ത്താന്‍ ആയിരുന്ന അലി ആദില്‍ഷാ ഒന്നാമനായിരുന്നു. ഒരു കാലത്ത് പ്രതാപശാലികളായിരുന്ന സുല്‍ത്താന്മാര്‍ ഭരിച്ച ബീജാപൂരിന്‍റെ ഇന്നത്തെ ദയനീയാവസ്ഥയെ കുറിച്ച് ഈയിടെ ഒരു ലേഖനം കാണാനിടയായപ്പോള്‍ ആ ചരിത്ര നഗരം സന്ദര്‍ശിക്കല്‍ അത്യാവശ്യമാണെന്ന് തോന്നി. ഞാന്‍ താമസിക്കുന്ന മുംബൈയില്‍ നിന്നും ഏകദേശം ഒരു രാത്രിയുടെ യാത്ര മതി ബീജാപ്പൂരിലെത്താന്‍. അധികൃതരുടെ കുറ്റകരമായ അനാസ്ഥയില്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരം അങ്ങനെയാണ് എന്‍റെ കണ്മുന്നില്‍ അനാവൃതമാവുന്നത്. മുന്‍പ് ഇത്തരം ഒരു യാത്രയില്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന ഹമീസുമൊത്ത് തകര്‍ന്നടിഞ്ഞ ആ നഗരത്തിലേക്ക് നടത്തിയ യാത്രക്കൊടുവില്‍ മനസ്സില്‍ അവശേഷിച്ചത് ഇത്തിരി വേദന മാത്രം.

യുഗങ്ങള്‍ക്കുമപ്പുറം ഒരു അഗ്നിപര്‍വത സ്ഫോടനത്തില്‍ ലാവ ഉറച്ചുണ്ടായ ഭൂമി. തുംഗഭദ്രയും കൃഷ്ണയും പരന്നൊഴുകുന്ന ഡക്കാണ്‍ സമതലം. പ്രാചീനകാലം തൊട്ടേ ഒട്ടേറെ രഥങ്ങള്‍ ഉരുണ്ടു ചോരപ്പുഴകള്‍ കീറിയ ഭൂമി. കരിമ്പും പരുത്തിയും വിളയുന്ന, ചാലൂക്യരും, സുല്‍ത്താന്മാരും, മറാത്താ പേഷ്വാമാരും, മുഗളരും, നൈസാമും മാറിമാറി ഭരിച്ച നാട്. വരണ്ടുണങ്ങിയ ഡക്കാണിന്‍റെ ഹൃദയഭാഗത്ത്‌  ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അസ്ഥിവാരമിട്ട ആദില്‍ ഷാഹി സുല്‍ത്താന്മാരുടെ സമൃദ്ധിയുടെ അവശിഷ്ടങ്ങള്‍ തേടി ഒരു യാത്ര.

ഹുസൈന്‍ സാഗര്‍ എക്സ്പ്രസ്സിന്‍റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആന്ധ്രക്കാരുടെ സീറ്റ് തര്‍ക്കങ്ങള്‍ക്കിടയില്‍ മുംബൈയില്‍ നിന്നും സോലാപൂരിലേക്ക് ഒരു രാത്രി സഞ്ചാരം. പുലരുമ്പോള്‍ കണ്ണ് തുറന്നത് വരണ്ടുണങ്ങി ചെമ്പന്‍ പുല്ലുകള്‍ മൂടിയ ഡക്കാണിന്‍റെ കറുത്ത ഭൂമിയിലേക്ക്. സമയം തെറ്റി ഓടിയെത്തിയ ഹുസൈന്‍ സാഗറില്‍ നിന്നും സോലാപൂര്‍ സ്റ്റേഷനില്‍ ഇറങ്ങി ബീജാപൂരിലെക്കുള്ള പാസഞ്ചറില്‍ രണ്ടു മണിക്കൂര്‍ യാത്ര. എഞ്ചിന്‍ തകരാറായി ഏതാനും മണിക്കൂറുകള്‍ അപഹരിച്ച ഈ വണ്ടി അവസാനം കുണുങ്ങിക്കുണുങ്ങി ബീജാപൂര്‍ നഗരത്തില്‍ എത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പോര്‍ച്ചുഗീസ് നരാധമന്മാര്‍ക്കെതിരെ ആയുധമെടുക്കാന്‍ എന്‍റെ മുന്ഗാമികളോട് ആഹ്വാനം ചെയ്ത സൈനുദ്ധീന്‍ മഖ്ദൂമിനെയും അദ്ദേഹം വളരെയേറെ ബഹുമാനിച്ച ആദില്‍ശാഹി സുല്‍ത്താനെയും മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ സ്റ്റേഷന് പുറത്തിറങ്ങി. പോരാട്ട വീര്യത്തിന്റെയും കീഴടങ്ങാന്‍ കൂട്ടാക്കാത്ത വീറിന്റെയും പ്രതീകമായ ഡക്കാണിലെ പെണ്‍പുലി ആയിരുന്ന ചാന്ദ്ബീബിയുടെ അവസാന നിമിഷങ്ങള്‍ ഓര്‍മയിലേക്ക് ഓടിയെത്തി. സ്വന്തം പടയാളികളില്‍ ചിലര്‍ ചേര്‍ന്ന് ആ അമ്പതുകാരിയെ കൊലപ്പെടുത്തുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ മറ്റൊരു പെണ്‍സിംഹത്തിന്‍റെ അന്ത്യം നടക്കുകയായിരുന്നു.

തകര്‍ന്നു കിടക്കുന്ന കോട്ട
ഇരുനൂറു വര്‍ഷം ബീജാപ്പൂര്‍ ഭരിച്ച ആദില്‍ശാഹികള്‍ തങ്ങളുടെ രാജ്യത്തെ നയിച്ചത് അതുല്യമായ ജീവിത നിലവാരത്തിലേക്കായിരുന്നു. ഒരു വൃത്തം പോലെ കിടക്കുന്ന ബിജാപ്പൂര്‍ നഗരത്തിനു ചുറ്റും പടുകൂറ്റന്‍ കോട്ടയും കെട്ടി അനേകം എടുപ്പുകള്‍ ഉയര്‍ത്തിയ ഡക്കാന്‍ സുല്‍ത്താന്മാരുടെ പ്രസിദ്ധി നാലുദിക്കുകളിലും പരന്നത് വളരെ പെട്ടെന്നായിരുന്നു.

ഇബ്രാഹിം റോസാ
കഥ: 1450-ല്‍ തുര്‍ക്കിയിലെ ഓട്ടോമന്‍ സുല്‍ത്താന്‍ ആയിരുന്ന മുറാദ് രണ്ടാമന്‍റെ മരണത്തോടെയാണ് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടാതെ പോയ ആദില്‍ ഷാഹി രാജവംശത്തിന്‍റെ കഥ തുടങ്ങുന്നത്. വിശാലമായ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ അധികാരം മെഹ്മദ് എന്ന മകന്‍ കയ്യടക്കുകയും മറ്റു സഹോദരങ്ങളെ കൊലചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കൊട്ടാരത്തിലെ ഒരു അടിമയെ പകരക്കാരനാക്കിക്കൊണ്ട് യൂസുഫ് എന്ന രാജകുമാരനെ തന്‍റെ അമ്മ തന്ത്രപൂര്‍വ്വം രക്ഷപ്പെടുത്തി. യൂസുഫ് രാജകുമാരന്‍ എന്ന നവ 'അടിമയെ' അവര്‍ ഒരു പേര്‍ഷ്യക്കാരന് വില്‍ക്കുകയും ഡക്കാനിലെ പ്രധാനമന്ത്രി അയാളെ വാങ്ങുകയും അങ്ങനെ അയാള്‍ ബഹ്മാനി കൊട്ടാരത്തില്‍ എത്തുകയും ചെയ്യുന്നു. വെറും 'ഒരടിമ'യായ യൂസുഫ് പക്ഷെ തന്‍റെ അതുല്യമായ മിടുക്ക് കൊണ്ട് ബീജാപൂര്‍ പ്രവിശ്യയുടെ ഗവര്‍ണറായി നിയമിതനാവുന്നു.

മേത്തര്‍ മഹല്‍
ബഹ്മാനികള്‍ ക്ഷയിക്കുകയും പ്രവിശ്യകള്‍ ഓരോന്നായി സ്വതന്ത്ര രാഷ്ട്രങ്ങളാവുകയും ചെയ്തു തുടങ്ങുമ്പോള്‍ ബീജാപൂരിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും 1489-ല്‍ ബീജാപൂരിന്‍റെ സുല്‍ത്താനായി യൂസുഫ് ആദില്‍ ഷാഹി സ്വയം അവരോധിതനാവുകയും ചെയ്തു.

ഗഗന്‍ മഹല്‍/ബാരാകമാന്‍
അവിടെ നിന്നാണ് മറ്റൊരു നാടിനും അവകാശപ്പെടാനാവാത്ത കീര്‍ത്തി ബീജാപൂരിനു സ്വന്തമാവുന്നത്. 1686-ല്‍ ഔറംഗസീബ് പിടിച്ചടക്കുന്നത് വരെ ബീജാപൂര്‍ പൂര്‍ണ പ്രതാപത്തോടെ ജ്വലിച്ചു നിന്നു. നഗരത്തിനു ചുറ്റും ശക്തമായ ആര്‍കില്ല എന്ന കോട്ടയും ഫാറൂഖ് മഹല്‍ എന്ന കൊട്ടാരവും സുല്‍ത്താന്‍ യൂസുഫ് പണിതു. പേര്‍ഷ്യ, റോം, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും കവികളും കലാകാരന്മാരും ശില്‍പ്പികളും വന്നു. സുല്‍ത്താന്‍റെ പിന്മുറക്കാരും മോശക്കാരായിരുന്നില്ല. നഗരത്തിലുടനീളം ഇന്ന് കാണുന്ന തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ അതിനു തെളിവാണ്. ബീജാപൂരിന്‍റെ ജലസേചന സംവിധാനങ്ങള്‍ അങ്ങേയറ്റത്തെ എഞ്ചിനീയറിംഗ് പാടവം ആവശ്യമായവയായിരുന്നു.

താജ് ബാവ്ടി
ഇന്നോ: ബീജാപൂര്‍ ഒരു വരണ്ട നഗരം. തകര്‍ന്നടിഞ്ഞ കോട്ടയും പ്രതാപകാല കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും. ഇരുപതോളം എടുപ്പുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിത കെട്ടിടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, അതെഴുതി വെച്ച ബോര്‍ഡുകള്‍ പോലും ചുറ്റും മലവും മൂത്രവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ഇത്രയധികം അവഗണന കാണിക്കുന്ന മറ്റൊരു സ്മാരകം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. ദല്‍ഹി പോലെയോ ആഗ്ര പോലെയോ ഒക്കെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിക്കേണ്ട ബീജാപൂര്‍ ആര്‍ക്കുമറിയാതെ കിടക്കുന്നത് ഈ അവഗണന മൂലമാണ്. മാന്യമായ രീതിയില്‍ സംരക്ഷിച്ചാല്‍ ചിലവാക്കിയതിന്‍റെ മുതലും പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു കിട്ടാവുന്നത്ര സാധ്യതകള്‍ ഈ നഗരത്തിനുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഈ നഗരത്തെ പകയോടെയാണ് നോക്കിക്കാണുന്നത്.


ആനന്ദ് മഹല്‍
വൃത്തിഹീനവും തകര്‍ന്നു തുടങ്ങിയതുമെങ്കിലും ഇവിടത്തെ എടുപ്പുകള്‍ ഇന്നും വിദേശികളടക്കം പലരെയും ആകര്‍ഷിക്കുന്നു. ചുമരുകള്‍, ചുറ്റുമതിലുകള്‍ എല്ലാം തകര്‍ന്നു തുടങ്ങിയിരിക്കുന്നു. ചിലതൊക്കെ തകര്‍ന്നു കഴിഞ്ഞു. കൊത്തുപണികള്‍ ചെയ്തു വെച്ച കല്‍പ്പലകകള്‍ അടര്‍ന്നു വീണു തുടങ്ങിയിരിക്കുന്നു. വൃത്തിയാക്കാനും മറ്റും തൊഴിലാളികള്‍ ഉണ്ടെങ്കിലും പലരും ആ വഴിക്ക് തന്നെ വരുന്നില്ല. മറ്റു ചിലരാകട്ടെ പുല്ലും ചപ്പു ചവറും അടിച്ചു കൂട്ടി ഗാര്‍ഡനിലെ ചെടികള്‍ക്കിടയില്‍ തന്നെ നിറക്കുന്നു! മിനാരങ്ങള്‍ പൊട്ടിത്തുടങ്ങിയിരിക്കുന്നു. കോട്ടയുടെ ചുമരുകള്‍ കുത്തിപ്പൊളിച്ച് റോഡുണ്ടാക്കിയിരിക്കുന്നു. അതെ, ബീജാപ്പൂരിന്‍റെ പൈതൃകം മൃതിയടയാന്‍ പോകുന്നു. സര്‍ക്കാര്‍ ഈ ചരിത്ര ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. വിവരമില്ലാത്ത നാട്ടുകാര്‍ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു!

8 comments:

  1. ആസന്നമരണം എത്തുന്ന ഒരു ചരിത്രഭൂമി കാട്ടിത്തന്നു. താങ്ക്സ്

    ReplyDelete
    Replies
    1. Thanks Ajithetta. you are my favorite reader :)

      Delete
  2. നല്ല വിവരണം..നല്ല വായനാനുഭവവും.

    ReplyDelete
  3. ഇത് പോലെ നാശം മുന്നില്‍ കണ്ടു കൊണ്ട് എത്രയെത്ര ചരിത്ര സ്മാരകങ്ങള്‍. നല്ല ലേഖനം

    ReplyDelete
    Replies
    1. അതെ, സമ്പന്നമായിരുന്ന നമ്മുടെ ഭൂതകാലത്തെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ നമുക്ക് കഴിയട്ടെ. അത് മുന്നോട്ട് പോകാനുള്ള ഊര്‍ജം നമുക്ക് നല്‍കും, തീര്‍ച്ച.

      Delete
  4. താങ്ക്സ് ചേട്ടാ വളരെ ഉപകാരമായി

    ReplyDelete