6/04/2012

വേദന പുരണ്ട ഒരു മഴക്കാലത്തിന്‍റെ ഓര്‍മയ്ക്ക്‌

ഭ്രാന്തമായി പെയ്യുന്ന പേമാരിയും വിങ്ങി വിങ്ങി പെയ്യുന്ന  ചാറ്റല്‍ മഴയും എന്‍റെ ഹൃദയത്തെ കീഴടക്കിയത് അതിന്‍റെ സംഗീത സ്വരം ഒന്ന് കൊണ്ട് മാത്രമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അകത്തിരുന്നു മഴയെ കണ്ടു ഞാന്‍ തൃപ്തിയടഞ്ഞേനെ! മഴയുടെ നനുത്ത സ്പര്‍ശവും അതിന്‍റെ സീല്‍ക്കാരം പോലെ പ്രണയാര്‍ദ്രമായിരുന്നു. വീണ്ടുമൊരു മണ്‍സൂണ്‍ വന്നെന്‍റെ നാടിനെ കുളിരണിയിക്കുമ്പോള്‍ ഇങ്ങു ദൂരെ തമിഴ്‌ നാട്ടിലെ ഒരു ഉണങ്ങിയ കുഗ്രാമത്തില്‍ ഇരുന്ന് ഭൂതകാല സ്മരണകളെ അയവിറക്കുകയല്ലാതെ പിന്നെ ഞാന്‍ എന്ത് ചെയ്യും?

മഴയെ മാത്രമല്ല, മഴക്കാലത്തെയും ഞാന്‍ പ്രണയിച്ചിരുന്നു, പ്രണയിക്കുന്നു. കാരണം അവര്‍ മാത്രമേ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് ശാശ്വതമായ പ്രണയം പകരം നല്‍കുന്നുള്ളൂ.

പാടത്ത്‌ നിറഞ്ഞു നില്‍ക്കുന്ന മഴവെള്ളത്തില്‍ കൂട്ടുകാരോടൊപ്പം കാല്‍പന്തു കളിച്ചതും, കളി കഴിഞ്ഞു നേരെ തോട്ടില്‍ ചാടിക്കുളിക്കാന്‍ പോകുമ്പോള്‍ ഒരു ലോറി ഇടിച്ചതും ഒരു മഴക്കാലത്തായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. കോയാസ് ഹോസ്പിറ്റലിന്‍റെ ആസ്ബെസ്റ്റോസ് മേഞ്ഞ, മുകളിലത്തെ നിലയിലെ മുറിയില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ ശക്തിയായി പെയ്യുന്ന മഴ എന്നെ പുറത്തേക്ക് വിളിക്കുകയായിരുന്നുവോ?

ആശുപത്രിക്കിടക്കയില്‍ നിന്നും പുറത്തു വന്ന നാള്‍ ഞാന്‍ കണ്ടു, വീണ്ടും തമ്മില്‍ കണ്ട ആനന്ദത്തില്‍ മഴ എന്നെ വരവേല്‍ക്കുന്നത്. പക്ഷെ മഴയുടെ തഴുകല്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ ചെന്നില്ല. പോര്‍ച്ചില്‍ നിന്ന് ഞാന്‍ അവള്‍ക്കു കൈ വീശി. അന്ന് അവളെന്നോട് എന്താണ് പറഞ്ഞിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ചീറിപ്പാഞ്ഞു പോകുന്ന കാറില്‍ ഞാന്‍ മഴയെ നോക്കി നോക്കിയിരുന്നു. പക്ഷെ, ഞങ്ങള്‍ ഇനിയും സന്ധിക്കണമെങ്കില്‍ നാളൊരുപാട് കാത്തിരിക്കേണ്ടി വരും എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞതുമില്ല. കാറിന്‍റെ ചില്ലിനു മുകളില്‍ ശക്തിയായി ഇടിച്ചും കരഞ്ഞും തഴുകിയും അവളെന്നെ പുറത്തേക്ക് വിളിച്ചു. പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

മിക്ക പ്രണയങ്ങളും നിങ്ങള്‍ക്ക് നിരാശ തരുന്നു. എന്നാല്‍ മഴയെ പ്രണയിക്കൂ, ഒരു പ്രണയിനിയുടെ എല്ലാ ഭാവങ്ങളിലും അവള്‍ നിങ്ങളെ പ്രണയിക്കും. ഒരു പ്രണയിനിയില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല അനുഭവങ്ങള്‍ എന്ന് നിങ്ങള്‍ കരുതുന്നവയൊക്കെയും മഴ നിങ്ങള്‍ക്ക് തരും; ആശ്വാസം, തലോടല്‍, കൊഞ്ചല്‍, പിണക്കം, വേദന, വിരഹം നിങ്ങള്‍ പറയൂ എന്തൊക്കെയാണ് ഒരു പ്രണയം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്? അതെല്ലാം മഴ നിങ്ങള്‍ക്ക് നല്‍കും.

കാര്‍ വീടിനു മുന്നില്‍ നിര്‍ത്തി. മഴ തോര്‍ന്നു കഴിഞ്ഞിരുന്നു. രക്തം കലര്‍ന്ന കണ്ണീര്‍ പോലെ മഴവെള്ളം കാലിനടിയില്‍ ഒഴുകിപ്പോയി. മേഘങ്ങള്‍ക്കുള്ളിലിരുന്ന് മഴ എന്തോ പറയാന്‍ വെമ്പി. പക്ഷെ, അപ്പോഴേക്കും തൂക്കിയെടുത്തെന്നെ എന്‍റെയുമ്മ അകത്തെ കട്ടിലില്‍ ഇരുത്തിക്കഴിഞ്ഞിരുന്നു.

8 comments:

  1. വായിച്ചു; നനഞ്ഞു. നന്ദി സുഹൃത്തെ...

    ReplyDelete
  2. നന്ദി, വായിച്ചതിനും കമന്‍റ് ചെയ്തതിനും.

    ReplyDelete
  3. മഴക്കാലങ്ങളില്‍ മലപ്പുറം കോളെജിന്റെ ഉമ്മറത്തിരുന്നു മഴ തോരുന്നതും നോക്കി പാടിയ പാട്ടും ഊര്‍മ്മയില്ലേ..

    ReplyDelete
  4. അതൊരു കാലം, എങ്ങനെ മറക്കും ഹനീസ്‌....:(

    ReplyDelete
  5. നന്നായിട്ട്ണ്ട്!! അപ്പൊ മഴയുടെ കാമുകനാണല്ലേ ഇജ്ജ്?

    ReplyDelete
  6. കാത്തുകാത്തിരുന്നൊടുവില്‍ നീ വന്നെന്നെ പുണര്‍ന്നപ്പോള്‍
    'ഹോ, കുളിരുന്നു'വെന്നോതി ഞാനെന്‍ ജാലകവാതില്‍
    വലിച്ചടച്ചതിനാലാണോ, സഖീ, മഴേ, നീയെന്‍ മുറിയ്ക്ക-
    പ്പുറത്തിപ്പോഴും തോരാത്ത കണ്ണീരൊഴുക്കി വിതുമ്പി നില്പൂ???

    എന്‍റെ വക ഇതിരിക്കട്ടെ!!! :)

    ReplyDelete
    Replies
    1. ഞാന്‍ വാതില്‍ അടക്കില്ലെന്നു പറഞ്ഞിട്ടും ഇങ്ങു വരുന്നില്ല :(

      Delete