6/16/2012

സയലഗുഡിയിലെ ഒന്നാം ദിവസം

Sait, Hamees, Me, Rafiq
സയലഗുഡിയില്‍ ബസ്‌ ഇറങ്ങുമ്പോള്‍ സേട്ടും കുടുംബവും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നേരെ സേട്ടിന്‍റെ വീട്ടിലേക്കാണ് പോയത്. നാളെ അവന്‍റെ സഹോദരിയുടെ കല്യാണമാണ്.മുറ്റത്ത്‌ ഓലപ്പന്തല്‍ ഇട്ടിരുന്നു. കുട്ടികള്‍ ഓടിക്കളിക്കുന്നു. ഓലമേഞ്ഞ ആ മണ്‍കുടിലിലേക്ക് അബ്ദുല്‍ അസീസ്‌ സേട്ട് ഞങ്ങളെ ആനയിച്ചു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

മണല്‍ വിരിച്ച പാതയുടെ ഇരുവശത്തും ഓലയും ഓടും മേഞ്ഞ കുടിലുകള്‍. കരിങ്കല്ലില്‍ പണിത, സിമന്‍റ് തേക്കാത്ത, പഴയ ഒരു പള്ളി. മെയിന്‍ റോഡില്‍ മണല്‍പ്പാത സന്ധിക്കുന്നിടത്തു രണ്ടു മൂന്നു ചെറിയ കടകള്‍. മെയിന്‍ റോഡിന്‍റെ അക്കരെ ഒരു ക്ഷേത്രം. പിന്നെ വിശാലമായ നെല്‍പാടം. ഇടയ്ക്കു ഒരു വലിയ കുളം. കുളത്തിനു കരയില്‍ നല്ല ഉയരമുള്ള കരിങ്കല്‍ മതില്‍ കെട്ടിയത്‌ ഒരു വശത്തു ആണുങ്ങള്‍ക്കും ഇങ്ങേ വശത്തു പെണ്ണുങ്ങള്‍ക്കും കുളിക്കാന്‍ ആണെന്ന് അസീസ്‌ പറഞ്ഞു. കുളത്തില്‍ ഇറങ്ങിയാല്‍ പിന്നെ ആണുങ്ങളെ മൊത്തമായി പെണ്ണുങ്ങള്‍ക്കും പെണ്ണുങ്ങളെ മൊത്തമായി ആണുങ്ങള്‍ക്കും കാണാമായിരുന്നു! കാരണം ആ മതില്‍ കരയെ മാത്രമേ പകുത്തിരുന്നുള്ളൂ. ഇതിനെപറ്റി സേട്ടിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, അങ്ങിനെ നോക്കാന്‍ ആരും ധൈര്യപ്പെടില്ല എന്നായിരുന്നു. നോക്കിയതായി പരാതി കിട്ടിയാല്‍ മഹല്ല് ഖാളി അയാള്‍ക്ക്‌ തക്കതായ ശിക്ഷ കൊടുക്കുമത്രേ!

സേട്ടുവിന്‍റെ ഉമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും പലഹാരവും തന്നു. പുറത്തെ മുറിയില്‍ നിന്നും അകത്തേക്ക് കടന്നപ്പോള്‍ അവിടെ ഒരു മുറ്റം, നമ്മുടെ നടുമുറ്റം മാതിരി. പക്ഷെ, ഈ നടുമുറ്റം കുറച്ചു വ്യത്യസ്തമാണ്‌. ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ചു വെച്ചിരിക്കുന്നു. ആ മുറ്റത്ത് വെച്ചാണ് വീട്ടിലുള്ള പാത്രങ്ങളും കുട്ടികളെയും കഴുകുന്നത്. വൃത്തികെട്ട കറുത്ത വെള്ളം നിറഞ്ഞു ആ മുറ്റം നാറുന്നുണ്ടായിരുന്നു. മുറ്റത്തിന് അപ്പുറം ഒരു വലിയ മുറിയും അതിനപ്പുറം അടുക്കളയും. ഇത്രയുമാണ് എന്‍റെ സുഹൃത്ത് സേട്ടിന്‍റെ വീട്.

ഈ വലിയ മുറിയാണ് ആ വീട്ടിലെ ഏക ബെഡ്റൂം! ഈ മുറിയുടെ മധ്യത്തില്‍ ഒരു തുണി തൂക്കിയിട്ടിരിക്കുന്നു. തുണിയുടെ അപ്പുറം ഉള്ള ഭാഗം നാളെ വധൂവരന്മാര്‍ക്ക് ആദ്യരാത്രി കൊണ്ടാടാനും ഇപ്പുറം ഉള്ള ഭാഗം മറ്റുള്ളവര്‍ക്ക് കിടക്കാനും!

സേട്ടിനോട് ഞങ്ങള്‍ പറഞ്ഞു:"ഞങ്ങള്‍ പള്ളിയില്‍ കിടന്നോളാം. ഇവിടെ ഒരു പാട് ആളുകള്‍ ഉള്ളതല്ലേ?" സേട്ടിനു ഞങ്ങളുടെ പ്രയാസം മനസ്സിലായി. പക്ഷെ അവന്‍റെ ഉമ്മ വിട്ടില്ല. അവസാനം ഉമ്മയോട് പറയാതെ ഞങ്ങള്‍ പള്ളിയിലേക്ക് തന്നെ കിടക്കാന്‍ പോയി.

അകത്തെ പള്ളിയുടെ ചുറ്റും വരാന്ത, വടക്ക് ഭാഗത്ത്‌ അംഗശുദ്ധി വരുത്താന്‍ വെള്ളത്തൊട്ടി. നിലവും മേല്‍ക്കൂരയും ചുമരും എല്ലാം കരിങ്കല്ലുകൊണ്ട് പണിത ഒരു ഗ്രാമീണ പള്ളിയായിരുന്നു അത്. പള്ളിയുടെ ഉള്ളിലും പുറത്തു വരാന്തയിലും മൊത്തം പുല്‍പ്പായ വിരിച്ചിരുന്നു. രാത്രി, കിടക്കാനായി ഞങ്ങള്‍ക്കാവശ്യമുള്ള വിരിപ്പ് തന്നിട്ട് സേട്ട് അവന്‍റെ വീട്ടില്‍ പോയി. ഞങ്ങള്‍ ഒരൊഴിഞ്ഞ മൂലയില്‍ പോയി ചുരുണ്ട് കിടന്നു.

ഡും... ഡാം... ഡൂം..... എന്ന കാതുപൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പിറ്റേന്ന് ഞങ്ങള്‍ ഉണര്‍ന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് തന്നെ മുസ്ലിയാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വന്ന്‍ പെരുമ്പറ കൊട്ടുകയായിരുന്നു. പെരുമ്പറയുടെ നേരെ ചുവട്ടില്‍ കിടന്നിരുന്ന ആന്ധ്രക്കാരന്‍ റഫീക്ക്‌ ഭ്രാന്ത് പിടിച്ചപോലെ ചാടി എഴുന്നേറ്റു. 'പണ്ടാരം' എന്ന് ശപിച്ചു കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു. 'ഒന്ന് വിളിച്ചുണര്‍ത്തിയിട്ട് കൊട്ടിക്കൂടെ മൂല്യാരേ' എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് എല്ലാവരും എഴുന്നേറ്റു വുളൂ എടുത്തു. പെരുമ്പറ കൊട്ട് തീര്‍ത്ത്‌ മുസ്ലിയാര്‍ സുബഹി ബാങ്ക് വിളിക്കാനായി അകത്തേക്ക് പോയി.


കുറിപ്പ്: രണ്ടാം ഭാഗം ഈ ലിങ്കില്‍ വായിക്കുക.

6/04/2012

വേദന പുരണ്ട ഒരു മഴക്കാലത്തിന്‍റെ ഓര്‍മയ്ക്ക്‌

ഭ്രാന്തമായി പെയ്യുന്ന പേമാരിയും വിങ്ങി വിങ്ങി പെയ്യുന്ന  ചാറ്റല്‍ മഴയും എന്‍റെ ഹൃദയത്തെ കീഴടക്കിയത് അതിന്‍റെ സംഗീത സ്വരം ഒന്ന് കൊണ്ട് മാത്രമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അകത്തിരുന്നു മഴയെ കണ്ടു ഞാന്‍ തൃപ്തിയടഞ്ഞേനെ! മഴയുടെ നനുത്ത സ്പര്‍ശവും അതിന്‍റെ സീല്‍ക്കാരം പോലെ പ്രണയാര്‍ദ്രമായിരുന്നു. വീണ്ടുമൊരു മണ്‍സൂണ്‍ വന്നെന്‍റെ നാടിനെ കുളിരണിയിക്കുമ്പോള്‍ ഇങ്ങു ദൂരെ തമിഴ്‌ നാട്ടിലെ ഒരു ഉണങ്ങിയ കുഗ്രാമത്തില്‍ ഇരുന്ന് ഭൂതകാല സ്മരണകളെ അയവിറക്കുകയല്ലാതെ പിന്നെ ഞാന്‍ എന്ത് ചെയ്യും?

മഴയെ മാത്രമല്ല, മഴക്കാലത്തെയും ഞാന്‍ പ്രണയിച്ചിരുന്നു, പ്രണയിക്കുന്നു. കാരണം അവര്‍ മാത്രമേ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് ശാശ്വതമായ പ്രണയം പകരം നല്‍കുന്നുള്ളൂ.

പാടത്ത്‌ നിറഞ്ഞു നില്‍ക്കുന്ന മഴവെള്ളത്തില്‍ കൂട്ടുകാരോടൊപ്പം കാല്‍പന്തു കളിച്ചതും, കളി കഴിഞ്ഞു നേരെ തോട്ടില്‍ ചാടിക്കുളിക്കാന്‍ പോകുമ്പോള്‍ ഒരു ലോറി ഇടിച്ചതും ഒരു മഴക്കാലത്തായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. കോയാസ് ഹോസ്പിറ്റലിന്‍റെ ആസ്ബെസ്റ്റോസ് മേഞ്ഞ, മുകളിലത്തെ നിലയിലെ മുറിയില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ ശക്തിയായി പെയ്യുന്ന മഴ എന്നെ പുറത്തേക്ക് വിളിക്കുകയായിരുന്നുവോ?

ആശുപത്രിക്കിടക്കയില്‍ നിന്നും പുറത്തു വന്ന നാള്‍ ഞാന്‍ കണ്ടു, വീണ്ടും തമ്മില്‍ കണ്ട ആനന്ദത്തില്‍ മഴ എന്നെ വരവേല്‍ക്കുന്നത്. പക്ഷെ മഴയുടെ തഴുകല്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ ചെന്നില്ല. പോര്‍ച്ചില്‍ നിന്ന് ഞാന്‍ അവള്‍ക്കു കൈ വീശി. അന്ന് അവളെന്നോട് എന്താണ് പറഞ്ഞിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ചീറിപ്പാഞ്ഞു പോകുന്ന കാറില്‍ ഞാന്‍ മഴയെ നോക്കി നോക്കിയിരുന്നു. പക്ഷെ, ഞങ്ങള്‍ ഇനിയും സന്ധിക്കണമെങ്കില്‍ നാളൊരുപാട് കാത്തിരിക്കേണ്ടി വരും എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞതുമില്ല. കാറിന്‍റെ ചില്ലിനു മുകളില്‍ ശക്തിയായി ഇടിച്ചും കരഞ്ഞും തഴുകിയും അവളെന്നെ പുറത്തേക്ക് വിളിച്ചു. പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

മിക്ക പ്രണയങ്ങളും നിങ്ങള്‍ക്ക് നിരാശ തരുന്നു. എന്നാല്‍ മഴയെ പ്രണയിക്കൂ, ഒരു പ്രണയിനിയുടെ എല്ലാ ഭാവങ്ങളിലും അവള്‍ നിങ്ങളെ പ്രണയിക്കും. ഒരു പ്രണയിനിയില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല അനുഭവങ്ങള്‍ എന്ന് നിങ്ങള്‍ കരുതുന്നവയൊക്കെയും മഴ നിങ്ങള്‍ക്ക് തരും; ആശ്വാസം, തലോടല്‍, കൊഞ്ചല്‍, പിണക്കം, വേദന, വിരഹം നിങ്ങള്‍ പറയൂ എന്തൊക്കെയാണ് ഒരു പ്രണയം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്? അതെല്ലാം മഴ നിങ്ങള്‍ക്ക് നല്‍കും.

കാര്‍ വീടിനു മുന്നില്‍ നിര്‍ത്തി. മഴ തോര്‍ന്നു കഴിഞ്ഞിരുന്നു. രക്തം കലര്‍ന്ന കണ്ണീര്‍ പോലെ മഴവെള്ളം കാലിനടിയില്‍ ഒഴുകിപ്പോയി. മേഘങ്ങള്‍ക്കുള്ളിലിരുന്ന് മഴ എന്തോ പറയാന്‍ വെമ്പി. പക്ഷെ, അപ്പോഴേക്കും തൂക്കിയെടുത്തെന്നെ എന്‍റെയുമ്മ അകത്തെ കട്ടിലില്‍ ഇരുത്തിക്കഴിഞ്ഞിരുന്നു.