7/29/2012

ഒരു ആത്മഹത്യാ കുറിപ്പ്

നമ്മുടെ മത പണ്ഡിതര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആത്മഹത്യയെ എതിര്‍ക്കുന്നത് കാണുമ്പോള്‍ അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ അതുമല്ലെങ്കില്‍ വായിക്കുമ്പോള്‍ അവരോടുള്ള രോഷം കാരണം ആത്മഹത്യ ചെയ്യാന്‍ തോന്നാറുണ്ട്. എങ്കിലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് അത് ചെയ്യുന്നില്ല എന്ന് മാത്രം.



അതെ, ആത്മഹത്യ ചെയ്യാന്‍ ധൈര്യം ആവശ്യമാണ്. ആത്മഹത്യാ വിരോധികള്‍ പറയും ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആണെന്ന്. യഥാര്‍ത്ഥത്തില്‍ ഈ ആത്മഹത്യക്കാരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി അവര്‍ നടത്തുന്ന പല ശ്രമങ്ങളില്‍ ഒന്നാണ് ഈ ഭീരുത്വാരോപണം. ചില ആളുകള്‍ക്ക് തങ്ങള്‍ ഭീരുക്കളാണെന്നു ലോകം മനസ്സിലാക്കുന്നത് ഇഷ്ടമല്ല. അത്തരക്കാര്‍ തീര്‍ച്ചയായും ഈ ധാര്‍മികക്കാരുടെ വലയില്‍ പെട്ട് ആത്മഹത്യ ചെയ്യാതെ പോകാന്‍ സാധ്യത ഉണ്ട് എന്ന് നാം ധരിക്കുന്നു. അത് തെറ്റിദ്ധാരണ മാത്രമാണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാള്‍ക്ക്‌ വ്യക്തമായി അറിയാം ഈ ഭീരുത്വാരോപണം ഇവന്മാര്‍ ചുമ്മാ പറയുന്നതാണ് എന്ന്.
 

ഇതുതന്നെയാണ് കൊലപാതകിയുടെയും അവസ്ഥ. കൊലയെ എതിര്‍ക്കുന്നവര്‍ ചിലരെങ്കിലും പക്ഷെ, കൊല ചെയ്യാന്‍ ധൈര്യം ആവശ്യമാണെന്ന് സമ്മതിക്കുന്നു!

പിന്നെ ചിലര്‍ പറയുന്നു ആത്മഹത്യ/കൊല ഒരു വൈകാരിക തീരുമാനം ആണെന്ന്. വൈകാരികം അത്ര മോശമൊന്നുമല്ല. ചിന്തകള്‍ മാത്രമാണ് യഥാര്‍ത്ഥം, വികാരം യഥാര്‍ത്ഥമല്ല എന്ന് കരുതുന്നവര്‍ നിരവധിയാണ്. പക്ഷെ, അത് ശരിയല്ല. രണ്ടും യഥാര്‍ത്ഥങ്ങള്‍ ആണ്. വികാരം എന്ന സംഗതി ഇല്ലെങ്കില്‍ നാമൊക്കെ ഈ ഭൂമിയില്‍ പിറക്കുമോ? വികാരം ഇല്ലെങ്കില്‍ നമ്മുടെ പട്ടാളക്കാരെ വികാരിപ്പിച്ചു ദേശസ്നേഹികളാക്കി യുദ്ധത്തിനു പ്രേരിപ്പിക്കാന്‍ കഴിയുമോ? കാക്കി ട്രൗസറും കുറുവടിയും ഇട്ടു കവാത്ത് നടത്താന്‍ ആര്‍.എസ്സ്.എസ്സുകാര്‍ക്ക് വളണ്ടിയര്‍മാരെ കിട്ടുമോ? തീവ്രവാദികള്‍ക്ക് ജിഹാദ്‌ നടത്താന്‍ ഭക്തന്മാരെ കിട്ടുമോ? കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ ആദര്‍ശവാദികളെ കിട്ടുമോ? കോണ്ഗ്രസ്സ്കാര്‍ സിക്കുകാരെ കൊല്ലുമായിരുന്നോ?  ഇല്ലേയില്ല. വികാരം കൊണ്ട് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തെറ്റാണോ? അല്ല. ചിലത് തെറ്റും ചിലത് ശരിയും ആകും.തെറ്റും ശരിയും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള അറിവും പക്വതയും ആണ് നാം വളര്‍ത്തേണ്ടത്.

എല്ലാ മതങ്ങളും മതമില്ലാത്തവരും പറയുന്നു, ലോകത്ത്‌ ഏറ്റവും വില കൂടിയ സാധനം ജീവന്‍ ആണെന്ന്. അതെങ്ങനെ ഇവര്‍ക്കറിയാം? അപ്പോള്‍ ഒരു കാര്യത്തിനും ജീവന്‍ ചെലവാക്കാന്‍ പാടില്ലല്ലോ. എന്തിനാണ് പട്ടാളക്കാര്‍? നിങ്ങള്‍ പറയും, അത് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ആണെന്ന്. അല്ലെന്നു ഞാന്‍ പറയും. ഒരു പട്ടാളവും രൂപികരിക്കപ്പെടുന്നത് ആ നാട്ടിലെ ജനങ്ങളെ മറ്റുള്ളവര്‍ കൂട്ടക്കൊല ചെയ്യും എന്ന് ഭയക്കുന്നത് കൊണ്ടല്ല. പ്രധാനമായും ആ നാടിന്‍റെ അതിര്‍ത്തികള്‍ കാക്കാന്‍ വേണ്ടിയാണ്. ആര്‍.എസ്സ.എസ്സുകാര്‍ ട്രൗസര്‍ ഇട്ടു നടക്കുന്നത് സ്വന്തം രാജ്യത്തിനുള്ളില്‍ തന്നെ തങ്ങളുടെ 'സംസ്ക്കാരത്തെ' തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന മുസ്ലിം മത ഭ്രാന്തന്മാരില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും സ്വന്തം 'സംസ്ക്കാര'ത്തെ സംരക്ഷിക്കാനാണ്. അപ്പോള്‍ ജീവനേക്കാള്‍ വലുത് പട്ടാളക്കാര്‍ക്ക് അതിര്‍ത്തിയും ആര്‍.എസ്സ്.എസ്സുകാര്‍ക്ക് 'സംസ്ക്കാരവും' മത ചാവേറുകള്‍ക്ക് മതവും ആണ് എന്നര്‍ത്ഥം. അമേരിക്കക്ക് ജീവനേക്കാള്‍ വലുത് പെട്രോള്‍ ആണ്, പണമാണ്. വ്യക്തികളില്‍ മിക്കവര്‍ക്കും ജീവനേക്കാള്‍ വലുത് അഭിമാനമാണ്.

അഭിമാനം കാട് കയറി ദുരഭിമാനമാവുന്നു. ദേശസ്നേഹം കാട് കയറി അന്ധമായ ദേശീയതാവാദം ആവുന്നു. പണത്തിനോടും സമ്പത്തിനോടും ഉള്ള താല്പര്യം മൂത്ത് ആര്‍ത്തിയാവുന്നു. മത ഭക്തി മൂത്ത് മത ഭ്രാന്താവുന്നു. ഇത്തരം അവസ്ഥകളില്‍ വ്യക്തികളും സംഘടനകളും രാജ്യങ്ങളും എത്തിപ്പെടുമ്പോള്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന് അവര്‍ക്ക് തോന്നുന്നില്ല എന്ന് മാത്രമല്ല, അത് ധീരമായ ഒരു പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് തോന്നുന്നു. തീര്‍ച്ചയായും ആ പ്രവര്‍ത്തനങ്ങള്‍ ഭീരുത്വത്തിന്‍റെ പട്ടികയില്‍ വരുന്നില്ല.

ദുരഭിമാനം കാക്കാന്‍, സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുന്ന തന്‍റെ മക്കളെ കൊല ചെയ്യുന്ന ഒരാള്‍ കരുതുന്നത് താന്‍ തന്‍റെയും തന്‍റെ കുടുമ്പത്തിന്‍റെയും അഭിമാനം കാത്തു എന്നാണു. ദുരഭിമാനം കാക്കാന്‍ ആത്മഹത്യ ചെയ്യുന്നവന്‍ കരുതുന്നത് തനിക്കുണ്ടായ അല്ലെങ്കില്‍ തന്‍റെ കുടുമ്പത്തിനു ഉണ്ടായ മാനഹാനി തന്‍റെ ആത്മഹത്യയിലൂടെ പ്രായശ്ചിത്തം ചെയ്യപ്പെടും എന്നാണു. അയാള്‍ മരിക്കുമ്പോള്‍ അല്ലെങ്കില്‍ കൊല്ലുമ്പോള്‍ ഒരു ഭീരുവല്ല, മറിച്ചു അപാര ധൈര്യത്തിന്‍റെ ഉടമയാണ്.

മറ്റു മത വിശ്വാസികള്‍ അല്ലെങ്കില്‍ മതമില്ലാത്തവര്‍ തങ്ങളുടെ പാരമ്പര്യത്തിന്‍റെയും  ആചാരങ്ങളുടെയും യുക്തി ചോദ്യം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അവ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഭയപ്പെടുമ്പോള്‍, തങ്ങളുടെ സംസ്കാരത്തെ/മതത്തെ ഉപേക്ഷിച്ചു ചിലര്‍ മറ്റു സംസ്ക്കാരങ്ങളെ/ മതങ്ങളെ പുല്കുമ്പോള്‍ ഒക്കെ ചിലര്‍ക്ക് അനുഭവപ്പെടുന്ന ആ 'രക്ഷകന്‍' മനോഭാവം രൂപം കൊള്ളുന്നതും മറ്റെവിടെ നിന്നും അല്ല. ''വിദേശ' മതം വിശ്വസിക്കുന്ന ഈ ന്യൂനപക്ഷം ഭൂരിപക്ഷമായ നമ്മുടെ സംസ്ക്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവോ, നമ്മുടെ ആചാരങ്ങളെ ചോദ്യം ചെയ്യുന്നുവോ' എന്ന മനോഭാവമാണ് യഥാര്‍ത്ഥത്തില്‍ 'ന്യൂനപക്ഷം, ഭൂരിപക്ഷത്തിന്‍റെ ദയാദാക്ഷിണ്യത്തില്‍ കഴിയുന്നവരാണ് എന്ന ചിന്ത ഉണ്ടാക്കുന്നതു. ഇതിന്‍റെ അടിസ്ഥാനവും പക്ഷെ അഭിമാന ബോധമാണ്.

രണ്ടോ മൂന്നോ വ്യക്തികള്‍ തങ്ങളുടെ അഭിമാന സ്തംഭങ്ങള്‍ ഇടിച്ച് തകര്‍ക്കുമ്പോള്‍ ഒരു മഹാ രാഷ്ട്രത്തിനും അവിടത്തെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും തോന്നുന്നതും മറ്റൊന്നല്ല. തിരിച്ചടിക്കാന്‍ ആരും ഇല്ല, തങ്ങളുടെ അഭിമാനവും പോയി എന്ന അവസ്ഥയില്‍ എവിടെ എങ്കിലും തങ്ങളുടെ വികാരം തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്, തങ്ങളുടെ ശക്തി ലോകത്തിനു മുമ്പില്‍ പുന:സ്ഥാപിക്കണം എന്ന വികാരം ശക്തമാവുമ്പോഴാണ്  തങ്ങള്‍ക്കു അപമാനം വരുത്തി വെച്ചവരുമായി എന്തെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന, എന്നാല്‍ ഒന്നിനും ശേഷിയില്ലാത്ത, തീരെ ആയുധ ബലമില്ലാത്ത, എന്നാല്‍ തങ്ങളുടെ അതെ അളവില്‍ അഭിമാന ബോധമുള്ള ആളുകളുമായി 'യുദ്ധം' പ്രഖ്യാപിക്കേണ്ടി വരുന്നത്. അതാണ്‌ വേള്‍ഡ്‌ ട്രയിഡ സെന്‍റര്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അമേരിക്കക്ക് ഉണ്ടായത്. തങ്ങളുടെ അഭിമാന ബോധം ഈ 'പീറകള്‍' കാണിക്കുമ്പോള്‍, അത് കാണിച്ചു കൊണ്ട് ലോകത്തോട് അവര്‍ വിളിച്ചു പറയുന്നു, കണ്ടില്ലേ ഇവര്‍ എത്ര ഭീകരന്മാര്‍ ആണെന്ന്! അതാണ്‌ അമേരിക്ക ഇറാഖിലും അഫ്ഘാനിലും നടത്തിയ നരനായാട്ടിന്‍റെ പിന്നിലെ പ്രധാന ചേതോവികാരം.

മുകളില്‍ പറഞ്ഞ ഓരോ വിഭാഗം കൊലയാളികളും ആത്മഹത്യക്കാരും ഒരേ വികാരം പേറുന്നവര്‍ ആണ്. പല കാരണങ്ങള്‍ കൊണ്ട് അഭിമാനം ദുരഭിമാനമായി മാറിയവരാണിവര്. പല കാരങ്ങള്‍ കൊണ്ട് രാജ്യസ്നേഹം ദേശീയതാവാദം ആയവര്‍ - ഉദാഹരണത്തിന് ഹിറ്റ്ലര്, സംഘപരിവാര്. പല കാരണങ്ങള്‍ കൊണ്ട് മതസ്നേഹവും സംസ്ക്കാര-പാരമ്പര്യങ്ങളോടുള്ള ബഹുമാനവും വര്‍ദ്ധിച്ചു മതഭ്രാന്തരായവര്. മത തീവ്രവാദികള്‍ ഉദാഹരണം. മുകളില്‍ പറഞ്ഞ ഓരോസംഗതികളിലും അന്തര്‍ലീനമായ വികാരം അഭിമാന-ദുരഭിമാന ദ്വയങ്ങള്‍ ആണ്. വികാരം അത്ര മോശമൊന്നുമല്ല!

ലോകത്ത് അന്തസ്സോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവരും ജീവനേക്കാള്‍ വില കല്‍പ്പിക്കുന്നത് അഭിമാനത്തിനാണ് എന്ന് തീര്‍ച്ചയാണ്. അഭിമാന ബോധം അല്ലെങ്കില്‍ ദുരഭിമാന ബോധം പുറത്തു വരുന്നത് പല രൂപങ്ങളില്‍ ആയാണെന്ന് മാത്രം. ആത്മഹത്യ ചെയ്യുന്നതും കൊല ചെയ്യുന്നതും മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നൂറു ശതമാനവും തുല്യമായ പ്രവര്‍ത്തനങ്ങളാണ്. രണ്ടിനും ധൈര്യം ആവശ്യമാണ. പക്ഷെ രണ്ടിന്റെയും വേരുകള്‍ കിടക്കുന്നത് അഭിമാന ബോധത്തില്‍ അല്ല, മറിച്ചു ദുരഭിമാന ബോധത്തിലാണ് എന്ന് മാത്രം. അഭിമാനത്തിന്‍റെയും ദുരഭിമാനത്തിന്‍റെയും ഇടയിലുള്ള അതിര്‍ വരമ്പ് വളരെ വ്യക്തമാണ്, ചിന്തിക്കാന്‍ ഒരല്‍പം സമയം ചെലവാക്കിയാല് ആ കാര്യം ബോധ്യമാവുകയും ചെയ്യും..

അഭിമാനവും അഭിമാന ബോധവും നല്ലതാണ്. അവ നിലനില്‍ക്കുന്നത് നല്ല മനസ്സുകളിലാണ്. ദുരഭിമാനം വളരെ നീചമാണ്. അത് നിലനില്‍ക്കുന്ന മനസ്സുകള്‍ അപകടകരമാണ് എന്ന സത്യം മനസ്സിലാക്കുക. ഈ സത്യം ഉള്‍ക്കൊള്ളുക, പ്രചരിപ്പിക്കുക എന്നതാണ് ലോകത്ത് നടക്കുന്ന ആത്മഹത്യകളും അന്യായമായ കൊലകളും  കുറച്ചു കൊണ്ട് വരാനുള്ള ഫലപ്രദമായ മാര്‍ഗം. കൊല ചെയ്യുക, ആത്മഹത്യ ചെയ്യുക എന്നീ രണ്ടു കാര്യങ്ങളും ഗുരുതരമായ ക്രിമിനല്‍ മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. അവക്ക് ചികിത്സ ആവശ്യമാണ്‌.

മേല്‍പറഞ്ഞ എല്ലാ വിഭാഗക്കാരും സമയം എടുത്തു ചിന്തിച്ചു തന്നെയാണ് ആത്മഹത്യ ചെയ്യാനോ കൊല ചെയ്യാനോ ഉള്ള തീരുമാനം എടുക്കുന്നത്. പക്ഷെ, തന്നെ നയിക്കുന്നത് അഭിമാന ബോധമോ അതല്ല ദുരഭിമാനമോ എന്നത് ചിന്തിക്കാന്‍ അവര്‍ മെനക്കെടാറില്ല. 'ശത്രു'വിനെ കുറിച്ചുള്ള ചിന്ത സൃഷ്ടിക്കുന്ന ബഹളത്തില്‍ തന്നെ നയിക്കുന്ന വികാരത്തെ കുറിച്ച് ചിന്തിക്കാന്‍ കൊലയാളിക്ക് സമയം കിട്ടുന്നില്ല. ക്ഷതപ്പെട്ടു പോയ, അല്ലെങ്കില്‍ ക്ഷതം സംഭവിക്കാന്‍ പോകുന്ന തന്‍റെ 'അഭിമാനത്തെ' കുറിച്ച ചിന്ത കാരണമായി; ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്; തന്നെ നയിക്കുന്ന വികാരം ഏതു എന്ന് ചിന്തിക്കാനുള്ള അവസരം ഉണ്ടാവുന്നില്ല.

എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ മനസ്സ് സമനിലയില്‍ നില്‍ക്കുന്ന അവസ്ഥയും സമനിലയില്‍ നിന്ന് തെറ്റിയ അവസ്ഥയും ഉണ്ടാവും. മനസ്സ് സമനിലയില്‍ ആയിരിക്കുമ്പോള്‍ തന്നെ അഭിമാനത്തെയും ദുരഭിമാനത്തെയും കുറിച്ച് മേല്പറഞ്ഞ രീതിയില്‍ ചിന്തിക്കുകയും അവക്കിടയിലെ വ്യത്യാസം  മനസ്സിലാകുകയും ചെയ്തിട്ടുള്ളവര്‍ക്ക് പൊതുവേ അക്രമ/ആത്മഹത്യാ  വാസനകള്‍ കുറവായിരിക്കും. അത്തരക്കാര്‍ ഈ രണ്ടു കാര്യങ്ങളെയും ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയുന്നവരായിരിക്കും. എന്തൊക്കെ പറഞ്ഞാലും അവര്‍ ആത്മഹത്യയിലെക്കോ കൊലപാതകത്തിലെക്കോ പോവുകയില്ല. കാരണം ജീവിതം, അത് കുറ്റവാളിയുടെതാകട്ടെ, സാത്വികന്‍റെതാവട്ടെ, അത് ഒഴുകാനുള്ളതാണ് ഒരു ശുഭ മുഹൂര്‍ത്തത്തില്‍ അതിനു ഫുള്‍സ്റ്റോപ്‌ ഇടാന്‍ ഒരു നല്ല മനുഷ്യന് താല്പര്യം ഉണ്ടാവില്ല.

7/05/2012

സയലഗുഡിയിലെ രണ്ടാം ദിവസം

റഫീക്കിനോടും ഹമീസിനോടും ഒപ്പം.
കരിമ്പനകള്‍ നിറഞ്ഞ വിശാലമായ തീരം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണല്‍തീരം. മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലാത്ത കടല്‍ തീരത്തൂടെ ഞങ്ങള്‍ നാല് പേര്‍ നടന്നു. നടത്തം ഒരു മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. നടന്ന അത്രയും കൂടി ഇനിയും നടക്കണം എന്ന് സേട്ട് പറഞ്ഞപ്പോള്‍ ശരിക്കും തളര്‍ന്നു. അവന്‍റെ അമ്മാവനെ കാണാനാണ് പോകുന്നത്. ഇയാള്‍ ഏതു കൂഫയിലാണ് പാര്‍ക്കുന്നത്, ദൈവമേ! വീട്ടില്‍ വരുമ്പോഴൊക്കെ അമ്മാവനെ കാണുന്നത് സേട്ടിന്‍റെ പതിവാണത്രേ. അവന്‍ ഒറ്റയ്ക്ക് വരുമ്പോള്‍ സൈക്കിളിലാണ് വരുന്നത് എന്ന് മാത്രം. കരയില്‍ നിന്നും സാവധാനം ഇരുട്ട് പടര്‍ന്നു കയറിത്തുടങ്ങുന്ന ബംഗാള്‍ ഉള്‍ക്കടല്‍. തീരം, കാലിനടിയിലൂടെ ഞണ്ടുകള്‍ ഓടിപ്പോകുന്നു. തകര്‍ന്ന്‍ പൊളിഞ്ഞ ഒരു തോണിയുടെ അവശിഷ്ടം കരയില്‍ കിടന്നിരുന്നു.

നേരെ നടക്കുമ്പോള്‍ കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന ചെറിയ ഒരു മുനമ്പിന്നടുത്തെത്തി. അതില്‍ നിറയെ കരിമ്പനകള്‍ ഉണ്ടായിരുന്നു. സേട്ട് ഞങ്ങളെ അങ്ങോട്ടേക്ക് നയിച്ചു. പൂര്‍ണ്ണമായും ഇരുട്ട് പരന്നിരുന്ന ആ മുനമ്പിന്‍റെ ഉള്ളിലേക്ക് കാറ്റ് ശക്തിയായി വീശിക്കൊണ്ടിരുന്നു. കരിമ്പനകളുടെ ഉള്ളില്‍ ഞങ്ങള്‍ കണ്ടു, ചതുരത്തിലുള്ള ഒരു കെട്ടിടം. അതിനു ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. തൂണുകളില്‍ താങ്ങി നിര്‍ത്തിയ ഷീറ്റുകള്‍ മേഞ്ഞിരുന്നു. ഒത്ത നടുക്ക് ചതുരത്തില്‍ ചെറിയ ഒരു മുറി. അതിനുള്ളില്‍ ഏതോ മനുഷ്യനെ മറമാടിയിരുന്നു. ഉള്ളില്‍ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നുണ്ടായിരുന്നു.

കയറിച്ചെല്ലുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ച ഒരു വൃദ്ധന്‍ നമസ്ക്കരിക്കുന്നു, 'അമ്മാവന്‍', സേട്ടു പറഞ്ഞു. അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി ഞങ്ങളും വുളു എടുത്ത്‌ നമസ്ക്കരിച്ചു. വെള്ളത്തിനു നല്ല തണുപ്പ്! കാറ്റ് വീശിക്കൊണ്ടേയിരുന്നു. നമസ്ക്കാരം കഴിഞ്ഞു അമ്മാവന്‍ ഞങ്ങളെ പറ്റി അന്വേഷിച്ചു. വളരെ കുറച്ചേ അയാള്‍ സംസാരിച്ചുള്ളൂ. അതിനിടയില്‍ അവിടേക്ക് കയറി വന്ന ഒരു കൊച്ചുകുട്ടിയെ ചായ കൊണ്ട് വരാനായി വിട്ടു. അയാളുടെ മകന്. ആ പള്ളിക്ക് പിറകില്‍ തന്നെ ഉള്ള കൊച്ചു വീട്ടിലായിരുന്നു അയാളും അയാളുടെ ഭാര്യയും രണ്ടു മക്കളും താമസിച്ചു വന്നിരുന്നത്. സംസാരത്തിനിടക്ക് ആ പയ്യന്‍ കട്ടന്‍ ചായയും, പനയില്‍ നിന്നും കിട്ടുന്ന ഒരു തരം കിഴങ്ങും കൊണ്ട് വന്നു.ഒരു കാര്യം പറയാതെ വയ്യ, തമിഴ്നാട്ടില്‍ ജീവിച്ച കാലത്ത്‌ ഇതുവരെയും, ഇത്ര രുചിയുള്ള കട്ടന്‍ ചായ ഞാന്‍ കുടിച്ചിട്ടില്ല.

സമയം നല്ല ഇരുട്ടായിരുന്നു. വന്ന അത്രയും ദൂരം തിരിച്ചും നടക്കണമല്ലോ എന്നോര്‍ത്ത് തല പുകഞ്ഞു. അന്ന് രാത്രി അവിടെ തങ്ങാന്‍ അമ്മാവന്‍ പറഞ്ഞു. തങ്ങാന്‍ മനസ്സ് പറഞ്ഞുവെങ്കിലും,  ഇല്ല, പോവുകയാണെന്ന് പറഞ്ഞു ഞങ്ങള്‍ ഇറങ്ങി. അയാള്‍ പിന്നെ ഒന്നും പറഞ്ഞതുമില്ല.

പിന്നില്‍ അകന്നകന്നു പോകുന്ന ആ കെട്ടിടവും മനുഷ്യനും ഒരു അദ്ഭുതമായി മനസ്സില്‍ നിലകൊണ്ടു. അവരും ജീവിക്കുന്നു, മരിക്കുന്ന വരെ. എന്തായിരിക്കും അവരുടെ ജീവിത ലക്ഷ്യം? സ്വര്‍ഗ്ഗം തന്നെ ആയിരിക്കാം. സ്വര്‍ഗ്ഗം നേടാന്‍ ഇങ്ങനെയും വഴികള്‍ ഉണ്ടെന്നു തോന്നി. തീര്‍ച്ചയായും ഈ ജന്മത്തിലേക്കു യാതൊരു ആഗ്രഹവും ഉണ്ടായിരിക്കില്ല. അടുത്ത ജന്മത്തിനായി ജീവിക്കുകയാവും! കണ്ണെത്താദൂരത്തില്‍ എങ്ങും അയല്‍ വീട്ടുകാര്‍ പോലും ഇല്ലാത്ത ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും? ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങാന്‍ എത്ര ദൂരം നടക്കണം! പലതരം ചിന്തകള്‍ എന്നെ വേട്ടയാടി. വിചിത്രമായ എത്രയെത്ര ജന്മങ്ങള്‍!

രാത്രി, അങ്ങേയറ്റം ക്ഷീണിതരായി ഞങ്ങള്‍ സേട്ടിന്‍റെ ഗ്രാമത്തിലെ  ആ പഴയ പള്ളിയില്‍ വീണ്ടുമെത്തി. ശരീരം മുഴുവന്‍ ശക്തിയായി വേദനിക്കുന്നുണ്ടായിരുന്നു. പെരുമ്പറയുടെ അലര്‍ച്ച വല്ലാതെ ഏല്‍ക്കാത്ത ഒരു മൂലയില്‍ ഞങ്ങള്‍ ചുരുണ്ട് കിടന്നു.

കുറിപ്പ്: ഒന്നാം ഭാഗം ഈ ലിങ്കില്‍ വായിക്കുക.

6/16/2012

സയലഗുഡിയിലെ ഒന്നാം ദിവസം

Sait, Hamees, Me, Rafiq
സയലഗുഡിയില്‍ ബസ്‌ ഇറങ്ങുമ്പോള്‍ സേട്ടും കുടുംബവും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നേരെ സേട്ടിന്‍റെ വീട്ടിലേക്കാണ് പോയത്. നാളെ അവന്‍റെ സഹോദരിയുടെ കല്യാണമാണ്.മുറ്റത്ത്‌ ഓലപ്പന്തല്‍ ഇട്ടിരുന്നു. കുട്ടികള്‍ ഓടിക്കളിക്കുന്നു. ഓലമേഞ്ഞ ആ മണ്‍കുടിലിലേക്ക് അബ്ദുല്‍ അസീസ്‌ സേട്ട് ഞങ്ങളെ ആനയിച്ചു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.

മണല്‍ വിരിച്ച പാതയുടെ ഇരുവശത്തും ഓലയും ഓടും മേഞ്ഞ കുടിലുകള്‍. കരിങ്കല്ലില്‍ പണിത, സിമന്‍റ് തേക്കാത്ത, പഴയ ഒരു പള്ളി. മെയിന്‍ റോഡില്‍ മണല്‍പ്പാത സന്ധിക്കുന്നിടത്തു രണ്ടു മൂന്നു ചെറിയ കടകള്‍. മെയിന്‍ റോഡിന്‍റെ അക്കരെ ഒരു ക്ഷേത്രം. പിന്നെ വിശാലമായ നെല്‍പാടം. ഇടയ്ക്കു ഒരു വലിയ കുളം. കുളത്തിനു കരയില്‍ നല്ല ഉയരമുള്ള കരിങ്കല്‍ മതില്‍ കെട്ടിയത്‌ ഒരു വശത്തു ആണുങ്ങള്‍ക്കും ഇങ്ങേ വശത്തു പെണ്ണുങ്ങള്‍ക്കും കുളിക്കാന്‍ ആണെന്ന് അസീസ്‌ പറഞ്ഞു. കുളത്തില്‍ ഇറങ്ങിയാല്‍ പിന്നെ ആണുങ്ങളെ മൊത്തമായി പെണ്ണുങ്ങള്‍ക്കും പെണ്ണുങ്ങളെ മൊത്തമായി ആണുങ്ങള്‍ക്കും കാണാമായിരുന്നു! കാരണം ആ മതില്‍ കരയെ മാത്രമേ പകുത്തിരുന്നുള്ളൂ. ഇതിനെപറ്റി സേട്ടിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, അങ്ങിനെ നോക്കാന്‍ ആരും ധൈര്യപ്പെടില്ല എന്നായിരുന്നു. നോക്കിയതായി പരാതി കിട്ടിയാല്‍ മഹല്ല് ഖാളി അയാള്‍ക്ക്‌ തക്കതായ ശിക്ഷ കൊടുക്കുമത്രേ!

സേട്ടുവിന്‍റെ ഉമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും പലഹാരവും തന്നു. പുറത്തെ മുറിയില്‍ നിന്നും അകത്തേക്ക് കടന്നപ്പോള്‍ അവിടെ ഒരു മുറ്റം, നമ്മുടെ നടുമുറ്റം മാതിരി. പക്ഷെ, ഈ നടുമുറ്റം കുറച്ചു വ്യത്യസ്തമാണ്‌. ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ചു വെച്ചിരിക്കുന്നു. ആ മുറ്റത്ത് വെച്ചാണ് വീട്ടിലുള്ള പാത്രങ്ങളും കുട്ടികളെയും കഴുകുന്നത്. വൃത്തികെട്ട കറുത്ത വെള്ളം നിറഞ്ഞു ആ മുറ്റം നാറുന്നുണ്ടായിരുന്നു. മുറ്റത്തിന് അപ്പുറം ഒരു വലിയ മുറിയും അതിനപ്പുറം അടുക്കളയും. ഇത്രയുമാണ് എന്‍റെ സുഹൃത്ത് സേട്ടിന്‍റെ വീട്.

ഈ വലിയ മുറിയാണ് ആ വീട്ടിലെ ഏക ബെഡ്റൂം! ഈ മുറിയുടെ മധ്യത്തില്‍ ഒരു തുണി തൂക്കിയിട്ടിരിക്കുന്നു. തുണിയുടെ അപ്പുറം ഉള്ള ഭാഗം നാളെ വധൂവരന്മാര്‍ക്ക് ആദ്യരാത്രി കൊണ്ടാടാനും ഇപ്പുറം ഉള്ള ഭാഗം മറ്റുള്ളവര്‍ക്ക് കിടക്കാനും!

സേട്ടിനോട് ഞങ്ങള്‍ പറഞ്ഞു:"ഞങ്ങള്‍ പള്ളിയില്‍ കിടന്നോളാം. ഇവിടെ ഒരു പാട് ആളുകള്‍ ഉള്ളതല്ലേ?" സേട്ടിനു ഞങ്ങളുടെ പ്രയാസം മനസ്സിലായി. പക്ഷെ അവന്‍റെ ഉമ്മ വിട്ടില്ല. അവസാനം ഉമ്മയോട് പറയാതെ ഞങ്ങള്‍ പള്ളിയിലേക്ക് തന്നെ കിടക്കാന്‍ പോയി.

അകത്തെ പള്ളിയുടെ ചുറ്റും വരാന്ത, വടക്ക് ഭാഗത്ത്‌ അംഗശുദ്ധി വരുത്താന്‍ വെള്ളത്തൊട്ടി. നിലവും മേല്‍ക്കൂരയും ചുമരും എല്ലാം കരിങ്കല്ലുകൊണ്ട് പണിത ഒരു ഗ്രാമീണ പള്ളിയായിരുന്നു അത്. പള്ളിയുടെ ഉള്ളിലും പുറത്തു വരാന്തയിലും മൊത്തം പുല്‍പ്പായ വിരിച്ചിരുന്നു. രാത്രി, കിടക്കാനായി ഞങ്ങള്‍ക്കാവശ്യമുള്ള വിരിപ്പ് തന്നിട്ട് സേട്ട് അവന്‍റെ വീട്ടില്‍ പോയി. ഞങ്ങള്‍ ഒരൊഴിഞ്ഞ മൂലയില്‍ പോയി ചുരുണ്ട് കിടന്നു.

ഡും... ഡാം... ഡൂം..... എന്ന കാതുപൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പിറ്റേന്ന് ഞങ്ങള്‍ ഉണര്‍ന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് തന്നെ മുസ്ലിയാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വന്ന്‍ പെരുമ്പറ കൊട്ടുകയായിരുന്നു. പെരുമ്പറയുടെ നേരെ ചുവട്ടില്‍ കിടന്നിരുന്ന ആന്ധ്രക്കാരന്‍ റഫീക്ക്‌ ഭ്രാന്ത് പിടിച്ചപോലെ ചാടി എഴുന്നേറ്റു. 'പണ്ടാരം' എന്ന് ശപിച്ചു കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു. 'ഒന്ന് വിളിച്ചുണര്‍ത്തിയിട്ട് കൊട്ടിക്കൂടെ മൂല്യാരേ' എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് എല്ലാവരും എഴുന്നേറ്റു വുളൂ എടുത്തു. പെരുമ്പറ കൊട്ട് തീര്‍ത്ത്‌ മുസ്ലിയാര്‍ സുബഹി ബാങ്ക് വിളിക്കാനായി അകത്തേക്ക് പോയി.


കുറിപ്പ്: രണ്ടാം ഭാഗം ഈ ലിങ്കില്‍ വായിക്കുക.

6/04/2012

വേദന പുരണ്ട ഒരു മഴക്കാലത്തിന്‍റെ ഓര്‍മയ്ക്ക്‌

ഭ്രാന്തമായി പെയ്യുന്ന പേമാരിയും വിങ്ങി വിങ്ങി പെയ്യുന്ന  ചാറ്റല്‍ മഴയും എന്‍റെ ഹൃദയത്തെ കീഴടക്കിയത് അതിന്‍റെ സംഗീത സ്വരം ഒന്ന് കൊണ്ട് മാത്രമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അകത്തിരുന്നു മഴയെ കണ്ടു ഞാന്‍ തൃപ്തിയടഞ്ഞേനെ! മഴയുടെ നനുത്ത സ്പര്‍ശവും അതിന്‍റെ സീല്‍ക്കാരം പോലെ പ്രണയാര്‍ദ്രമായിരുന്നു. വീണ്ടുമൊരു മണ്‍സൂണ്‍ വന്നെന്‍റെ നാടിനെ കുളിരണിയിക്കുമ്പോള്‍ ഇങ്ങു ദൂരെ തമിഴ്‌ നാട്ടിലെ ഒരു ഉണങ്ങിയ കുഗ്രാമത്തില്‍ ഇരുന്ന് ഭൂതകാല സ്മരണകളെ അയവിറക്കുകയല്ലാതെ പിന്നെ ഞാന്‍ എന്ത് ചെയ്യും?

മഴയെ മാത്രമല്ല, മഴക്കാലത്തെയും ഞാന്‍ പ്രണയിച്ചിരുന്നു, പ്രണയിക്കുന്നു. കാരണം അവര്‍ മാത്രമേ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് ശാശ്വതമായ പ്രണയം പകരം നല്‍കുന്നുള്ളൂ.

പാടത്ത്‌ നിറഞ്ഞു നില്‍ക്കുന്ന മഴവെള്ളത്തില്‍ കൂട്ടുകാരോടൊപ്പം കാല്‍പന്തു കളിച്ചതും, കളി കഴിഞ്ഞു നേരെ തോട്ടില്‍ ചാടിക്കുളിക്കാന്‍ പോകുമ്പോള്‍ ഒരു ലോറി ഇടിച്ചതും ഒരു മഴക്കാലത്തായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. കോയാസ് ഹോസ്പിറ്റലിന്‍റെ ആസ്ബെസ്റ്റോസ് മേഞ്ഞ, മുകളിലത്തെ നിലയിലെ മുറിയില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ ശക്തിയായി പെയ്യുന്ന മഴ എന്നെ പുറത്തേക്ക് വിളിക്കുകയായിരുന്നുവോ?

ആശുപത്രിക്കിടക്കയില്‍ നിന്നും പുറത്തു വന്ന നാള്‍ ഞാന്‍ കണ്ടു, വീണ്ടും തമ്മില്‍ കണ്ട ആനന്ദത്തില്‍ മഴ എന്നെ വരവേല്‍ക്കുന്നത്. പക്ഷെ മഴയുടെ തഴുകല്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ ചെന്നില്ല. പോര്‍ച്ചില്‍ നിന്ന് ഞാന്‍ അവള്‍ക്കു കൈ വീശി. അന്ന് അവളെന്നോട് എന്താണ് പറഞ്ഞിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ചീറിപ്പാഞ്ഞു പോകുന്ന കാറില്‍ ഞാന്‍ മഴയെ നോക്കി നോക്കിയിരുന്നു. പക്ഷെ, ഞങ്ങള്‍ ഇനിയും സന്ധിക്കണമെങ്കില്‍ നാളൊരുപാട് കാത്തിരിക്കേണ്ടി വരും എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞതുമില്ല. കാറിന്‍റെ ചില്ലിനു മുകളില്‍ ശക്തിയായി ഇടിച്ചും കരഞ്ഞും തഴുകിയും അവളെന്നെ പുറത്തേക്ക് വിളിച്ചു. പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

മിക്ക പ്രണയങ്ങളും നിങ്ങള്‍ക്ക് നിരാശ തരുന്നു. എന്നാല്‍ മഴയെ പ്രണയിക്കൂ, ഒരു പ്രണയിനിയുടെ എല്ലാ ഭാവങ്ങളിലും അവള്‍ നിങ്ങളെ പ്രണയിക്കും. ഒരു പ്രണയിനിയില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല അനുഭവങ്ങള്‍ എന്ന് നിങ്ങള്‍ കരുതുന്നവയൊക്കെയും മഴ നിങ്ങള്‍ക്ക് തരും; ആശ്വാസം, തലോടല്‍, കൊഞ്ചല്‍, പിണക്കം, വേദന, വിരഹം നിങ്ങള്‍ പറയൂ എന്തൊക്കെയാണ് ഒരു പ്രണയം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്? അതെല്ലാം മഴ നിങ്ങള്‍ക്ക് നല്‍കും.

കാര്‍ വീടിനു മുന്നില്‍ നിര്‍ത്തി. മഴ തോര്‍ന്നു കഴിഞ്ഞിരുന്നു. രക്തം കലര്‍ന്ന കണ്ണീര്‍ പോലെ മഴവെള്ളം കാലിനടിയില്‍ ഒഴുകിപ്പോയി. മേഘങ്ങള്‍ക്കുള്ളിലിരുന്ന് മഴ എന്തോ പറയാന്‍ വെമ്പി. പക്ഷെ, അപ്പോഴേക്കും തൂക്കിയെടുത്തെന്നെ എന്‍റെയുമ്മ അകത്തെ കട്ടിലില്‍ ഇരുത്തിക്കഴിഞ്ഞിരുന്നു.

5/29/2012

മലയാള ലിപി: ആശങ്കകള്‍ അസ്ഥാനത്ത്

മംഗ്ലീഷ് കൊണ്ട് മരിക്കില്ല മലയാളം എന്ന കുറിപ്പിന് ശേഷം നാലാമിടത്തില്‍ പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ കുറിപ്പ്.

ഏതൊരു ഭാഷയും പോലെ മലയാള ഭാഷ മലയാളിയുടെ സംസ്കൃതിയും ചരിത്രവുമായി കൂടിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവാനിടയില്ല. മലയാളികള്‍ മംഗ്ലീഷ് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ ആംഗലേയ ലിപിയില്‍ മലയാളം എഴുതുമ്പോള്‍ മലയാളത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇതിനുള്ള ഉത്തരം ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, മലയാളം മരിക്കുന്നേയ് എന്ന നിലവിളിയാണ്‌.

അതുകൊണ്ട് ഈയൊരു ഭയം നാം വിശകലനം ചെയ്യേണ്ടതുണ്ട്. മലയാളം മരിക്കാന്‍ പോകുന്നതിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?. ആംഗലേയ ലിപിയില്‍ മലയാളം എഴുതുന്നത്‌.. അമ്മമാര്‍/അച്ഛന്മാര്‍ കുട്ടികളോട് മലയാളത്തിനു പകരം ഇംഗ്ലീഷില്‍ സംസാരിക്കുന്നത്.ഇവയല്ലേ നമ്മുടെ 'ഭാഷാ പ്രേമികള്‍' കണ്ടുപിടിച്ച പ്രധാന ലക്ഷണങ്ങള്‍? ഇതിനു പുറത്തു മറ്റെന്താണ്‌ ഉള്ളത്?


നമ്മുടെ ഭാഷാ സ്നേഹികളുടെ ഭയം പ്രകാരം മലയാളത്തിനു മൂന്ന് തരം മാറ്റങ്ങളാണ് ഉണ്ടാവാന്‍ സാധ്യത. ഭാഷയുടെ വാമൊഴി നിലനില്‍ക്കുകയും ലിപി ആംഗലേയ വല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് ഒന്ന്. ഭാഷയുടെ വാമൊഴിയില്‍ അന്യഭാഷാ പദങ്ങള്‍ കടന്നു വരികയും ഒപ്പം, വരമൊഴി ആംഗലേയ വല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഭാഷയുടെ ലിപിയില്‍ മാറ്റം വരാതെ വാമൊഴി മാത്രം അന്യഭാഷാ പദങ്ങള്‍ കൊണ്ട് നിറയുന്നതാണ് മൂന്നാമത്തേത്.


ഇന്ന് മലയാളികളില്‍ കാണുന്ന മാറ്റങ്ങളെ മേല്പറഞ്ഞ പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കാര്യങ്ങളുടെ പോക്ക് ഏതാണ്ട് പിടികിട്ടും.


മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലും മറ്റും മംഗ്ലീഷ് ടൈപ്പ്‌ ചെയ്യുന്നതാണ് ഒരു മലയാളം മരിക്കാന്‍ പോകുന്നതിന്‍റെ ഒന്നാമത്തെ ലക്ഷണം. യഥാര്‍ത്ഥത്തില്‍ ഇതൊരു ഭയപ്പെടേണ്ട പ്രശ്നമേ അല്ല. കൂടുതല്‍ എളുപ്പമുള്ള വഴി ആളുകള്‍ തിരഞ്ഞെടുക്കുന്നു എന്നേ ഉള്ളൂ.ഒരു ഭാഷയെ, താല്‍ക്കാലികമായി മറ്റൊരു ഭാഷയില്‍ ഉപയോഗിച്ചുവരുന്ന ലിപി വഴി രേഖപ്പെടുത്തുമ്പോള്‍ എന്താണ് ഇടിഞ്ഞു വീഴാന്‍ പോകുന്നത്? പാരമ്പര്യമോ, സംസ്കാരമോ അതോ ചരിത്രമോ? ഞാനീ കുറിപ്പ്‌ എഴുതുന്നതും മംഗ്ലീഷിലാണ്. ഭാഷയ്ക്ക്‌ വേണ്ടി 'മുറവിളി' കൂട്ടുന്നവരും മിക്കപ്പോഴും ഉപയോഗിക്കുന്നത് മംഗ്ലീഷ് തന്നെ. അമ്പത്തിയാറു അക്ഷരങ്ങള്‍ വെച്ച് മലയാളം ടൈപ്പ്‌ ചെയ്യുന്ന രീതി പണ്ടേ നിലവിലുള്ളതാണെന്നു എനിക്കും നിങ്ങള്‍ക്കും അറിയാം. പിന്നെ എന്ത് കൊണ്ട് നാം മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്നു? ഈ മെത്തേഡ് എളുപ്പമായത് കൊണ്ട് തന്നെ!
'ഭാഷാ സ്നേഹികള്‍' ഭയപ്പെടുന്ന ഒരു കാലം വന്നു എന്ന് കരുതുക. ആ കാലത്ത് എല്ലാ മലയാളികളും, മലയാള ലിപിയേക്കാള്‍ ഇംഗ്ലീഷ്‌ ലിപി ഇഷ്ടപ്പെടുന്നവരാണ് എന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ എന്തായിരിക്കും അവസ്ഥ? ആളുകള്‍ മലയാളത്തില്‍ സംസാരിക്കുന്നു, പക്ഷെ എഴുത്ത് ആംഗലേയ ലിപിയില്‍. ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ തന്നെ അത് നമ്മുടെ സംസ്ക്കാരത്തെയും മൂല്യങ്ങളെയും ഏത് തരത്തിലാണ് ജീര്‍ണ്ണിപ്പിക്കാന്‍ പോകുന്നത്? ചരിത്രം രേഖപ്പെടുത്തലിനെ എങ്ങനെയാണ് ബാധിക്കുന്നത്? ഇവിടെ അത്തരം ഒരു പരിഷ്കരണം വേണമെന്നല്ല പറയുന്നത്,
ലിപി രൂപപ്പെടുത്തി എടുക്കാന്‍ നടത്തിയ അധ്വാനം വളരെ വിലപ്പെട്ടതാണ്. ആ മുന്‍ഗാമികളെ നാം ആദരിക്കുന്നു. പക്ഷെ ആ ആദരവ് ആരാധനയാവുകയും ലിപിയുടെയും ഭാഷയുടെയും പരിണാമത്തിന്റെ കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് തികഞ്ഞ യാഥാസ്ഥിതികതയാണ്. അത് നമ്മുടെ സംസ്ക്കാരത്തിന്റെ മുരടിപ്പിന് മാത്രമേ ഉപകാരപ്പെടൂ. ഭാഷയും സംസ്ക്കാരവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അംഗീകരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താനാവുക? നമ്മുടെ സംസ്ക്കാരത്തിന്‍റെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തിക്കഴിഞ്ഞു എന്നാണോ ഇവര്‍ പറഞ്ഞു വരുന്നത്? മലയാള ലിപി വിവിധ ദശകള്‍ പിന്നിട്ട് ഇന്നെത്തി നില്‍ക്കുന്നത്, കുരങ്ങന്‍ പരിണമിച്ചു മനുഷ്യനില്‍ എത്തി നില്‍ക്കുന്നത് പോലെയാണെന്ന് പറയുന്നു. പരിണാമ വാദം അംഗീകരിച്ചാല്‍ തന്നെ, മനുഷ്യ ജന്മം പരിണാമത്തിന്റെ പാരമ്യതയാണെന്നു ആരെങ്കിലും വാദിച്ചാല്‍ അത് വെറും ഒരു വാദം മാത്രമേ ആവുകയുള്ളൂ. അതെ പോലെ മലയാള ലിപിയുടെ പരിണാമം ഇപ്പോള്‍ പാരമ്യത്തിലാണ് എന്ന വാദം, മലയാളത്തിന്‍റെ മുരടിപ്പിലേക്ക് നയിക്കും. ഒരു ഭാഷയുടെ മാത്രം കാര്യത്തിലല്ല, എല്ലാ കാര്യങ്ങളിലും ഇത്തരം യാഥാസ്ഥിതികര്‍ വിശ്വസിക്കുന്നത് അവര്‍ അപ്പോള്‍ ഉള്ള അവസ്ഥ പരിപൂര്‍ണമാനെന്നും എന്ത് തരം മാറ്റവും ആ സംഗതിയുടെ അപചയത്തിലേക്ക് നയിക്കും എന്നുമാണ്.അത് കൊണ്ട് ഇവിടെ ഊന്നിപ്പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രയുമാണ്: 'ലിപിയില്‍ ചില മാറ്റങ്ങള്‍ വരുന്നതോ ചില പ്രത്യേക സാഹചര്യങ്ങളില്‍ മംഗ്ലീഷ് ടൈപ്പിംഗ് നടത്തുന്നതോ മലയാളത്തെ നശിപ്പിക്കാന്‍ പോകുന്നില്ല. നമ്മുടെ സംസ്ക്കാരത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ പോകുന്നില്ല'.
ഇവിടെ പ്രസക്തമായ ഒരു സംഭവം ഞാന്‍ പറയട്ടെ. എന്‍റെ കുടുംബത്തില്‍ നാലഞ്ചു തലമുറകള്‍ക്ക് മുമ്പ് ഒരു ഉപ്പാപ്പ പണിത തറവാട്ടു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പുതിയ വീട് പണിത് എല്ലാവരും അതിലേക്കു താമസം മാറ്റി. പഴയ വീട് പൊളിച്ചു നല്ല വസ്തുക്കളെല്ലാം ഉപയോഗപ്പെടുത്തുകയും ഉപയോഗയോഗ്യമല്ലാത്തവ ഒഴിവാക്കുകയും ചെയ്യും എന്ന് സ്വാഭാവികമായും ഞങ്ങളൊക്കെ കരുതി. പക്ഷെ അപ്പോഴാണ് വല്യുപ്പ പറയുന്നത് ആ വീട് പൊളിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. വലിയ വീട്, നിറയെ മരം. അതില്‍ താമസിക്കാനും ആളില്ല, അത് പൊളിക്കാനും പാടില്ല! അങ്ങനെ ആ വീട് നശിക്കാന്‍ തുടങ്ങി. കുട്ടികളായ ഞങ്ങള്‍ വല്യുപ്പയോടു ചോദിച്ചു എന്തിനാണ് ഉപ്പാപ്പ ഇങ്ങനെ ഒരു വഖഫ്‌ എഴുതി വെച്ചത്? അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിവായി. തറവാട് നമ്മുടെ അഭിമാനത്തിന്‍റെ പ്രതീകമാണ്. അത് പൊളിക്കാന്‍ പാടില്ല, എത്ര വര്ഷം കഴിഞ്ഞാലും! കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കാണ് അവിടെ താമസിക്കാന്‍ അധികാരം. അത് മാത്രമല്ല, തറവാട്‌ വീട്ടിനു ചുറ്റും നിശ്ചിത പറമ്പ് അവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. വീട്ടില്‍ എന്നും യാസീന്‍ ഓതാന്‍ മൊല്ലാക്കയെ ഏര്‍പ്പാട്‌ ചെയ്യണം. മൊല്ലാക്കക്ക് ഒരു കണ്ടം പാടത്ത് നിന്നുള്ള മുഴുവന്‍ നെല്ലും വഖഫ്‌ ചെയ്തു വെച്ചിരിക്കുന്നു! ഒരു അണുവിട വ്യത്യാസമില്ലാതെ, ആദിയില്‍ തറവാട് വീട് കെട്ടിയ ഉപ്പാപ്പയുടെ അതേ വികാരം തന്നെ അല്ലെ നമ്മുടെ ഇപ്പോഴത്തെ 'ഭാഷാ പ്രേമികളെ' നയിക്കുന്നത്? കൂട്ടത്തില്‍ പറയട്ടെ, ആ വീട് നശിച്ചു കൊണ്ടിരിക്കെ തറവാട്ടിലെ 'ബുദ്ധിയുള്ള' ചിലര്‍ പടിപ്പുരയിലുള്ള, തേക്കില്‍ തടിയില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ ആന വാതിലടക്കം ഓരോന്നായി മരസാമഗ്രികള്‍ ഊരിയെടുത്തു പോകാന്‍ തുടങ്ങി. തനി യാഥാസ്ഥിതികനായ വല്യുപ്പാക്ക് അതും കിട്ടിയില്ല! വീട് ആ പ്രദേശത്തെ കള്ളുകുടിയന്മാരും തോന്നിവാസികളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടും അവിടേക്ക് കാര്യമായി ശ്രദ്ധിക്കാന്‍ ആരും ഉണ്ടായില്ല. അവസാനം കാരണവന്മാര്‍ എല്ലാവരും ചേര്‍ന്ന് വഖ്ഫിനു വിരുദ്ധമായി വീടും അതിലെ ഉരുപ്പടികളും വീതിച്ചെടുത്തു. തികഞ്ഞ സാത്വികനായ വല്യുപ്പ അതില്‍ നിന്നും ഒരു മങ്കട്ട പോലും സ്വീകരിച്ചില്ല. മാറ്റങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമ്പോള്‍ ഈ തറവാടിന്‍റെ കഥ എല്ലാവരും ഓര്‍ക്കുക.ലിപിയെ ഒരു ഇരുമ്പുലക്കയാക്കുന്നവര്‍ക്ക് ഈ കഥ, സ്വന്തം സംസ്ക്കാരത്തിന്‍റെ 'വില' മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത പുതു തലമുറയുടെ പുലമ്പലായാണ് തോന്നുക. പാരമ്പര്യവും ഭാഷയും മനുഷ്യന് വേണ്ടിയുള്ളതാണ്, വരും തലമുറയ്ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ മനുഷ്യന്‍ അവക്ക് വേണ്ടി അല്ല എന്ന് ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്ന്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തറവാട് മനുഷ്യന് വേണ്ടി ഉള്ളതാണ്, അല്ലാതെ മനുഷ്യന്‍ തറവാടിനു വേണ്ടി അല്ല.

ഇനി ഒരാള്‍ മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത്, അക്ഷരങ്ങള്‍ ആംഗലേയ ലിപിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സിസ്റ്റം ഉപയോഗിക്കുന്നു എന്ന് കരുതുക. സാധാരണ മൊബൈല്‍ ഫോണുകളില്‍ അയക്കുന്ന മെസേജ് ഉദാഹരണം: 'അടുത്ത വീട്ടിലെ പുതിയ താമസക്കാര്‍ കെട്ടിട നിര്‍മ്മാണ വിദഗ്ധര്‍ ആണ്' എന്ന വാചകം മംഗ്ലീഷില്‍ എഴുതുമ്പോള്‍ ഇങ്ങനെയാവും; 'adutta veettile puthiya thaamasakkar kettidanirmmaana vidagdhar aanu'. ഈ രണ്ടു സംഗതികളില്‍ ഏതാണ് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്? തീര്‍ച്ചയായും ആദ്യത്തേത് തന്നെ! അപ്പോള്‍ എത്ര വലിയ 'ഭാഷാ വിരോധി' ആണെങ്കിലും അവസരമുണ്ടെങ്കില്‍ആദ്യത്തെ ഉദാഹരണത്തിലെ മെത്തേഡ്‌ തന്നെയാണ് ഉപയോഗിക്കുക. അവസരമില്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വഴി സ്വീകരിക്കുന്നത് എന്നര്‍ത്ഥം. അവസരമുണ്ടായിട്ടും രണ്ടാമത്തെ വഴി നാം സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ത്ഥം നമ്മുടെ ലിപി കോംപ്ലിക്കേറ്റഡ് ആണെന്നും അത് ലഖൂകരിക്കണം എന്നും ആണ്. അപ്പോള്‍ ലിപി പരിഷ്കരണം ആവാം. സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട ലിപി പരിഷ്കരണത്തെ 'മലയാളം മരിക്കുന്നേ' എന്ന മുറവിളി കൊണ്ട് തടയാന്‍ ശ്രമിക്കുന്നതിന് പകരം ആ ആവശ്യം മനസ്സിലാകുകയും അതിനു പരിഹാരം കാനുകയുമാണ് വേണ്ടത്. ഭയം മാറി വെച്ച് ലിപിയില്‍ ചില പരിഷ്കരണങ്ങള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് നിര്‍മ്മാണപരമാവുന്നു. മറിച്ച് നമ്മുടെ സംസ്ക്കാരം ഇതാ തകരാന്‍ പോകുന്നേ എന്ന് നിലവിളിച്ചാല്‍ അത് വെറും യാഥാസ്ഥിതികത മാത്രമാവുന്നു, സംസ്ക്കാര സംരക്ഷണം ആകുന്നില്ല. ഇത്തരം യാഥാസ്ഥിതികത, ആ ഭയം ഒരു യാഥാര്‍ത്ഥ്യമായി മാറുന്നതിലേക്ക് വഴി വെക്കുകയേ ഉള്ളൂ.

മറിച്ചു ഭാവനയുടെ അങ്ങേയറ്റത്ത് കിടക്കുന്ന ഒരു സാധ്യതപോലും ഉണ്ടാക്കുന്നത്‌ അത്ര വലിയ ആഘതമല്ല എന്നാണ്.

തുര്‍ക്കിയില്‍ നടന്ന ലിപി പരിഷ്കരണം നാമൊക്കെ കണ്ടു.ആ ഒരു പരിഷ്കരണം കൊണ്ട് പ്രത്യേകമായി എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടായോ?മലയാളം അറിയാത്ത ആദ്യകാല മാപ്പിള സാഹിത്യകാരന്മാര്‍ മലയാളത്തെ അറബി ലിപിയില്‍ എഴുതിയത് കൊണ്ട് എന്ത് നഷ്ടമാണ് മലയാളഭാഷക്കും സാഹിത്യത്തിനും ഉണ്ടായിട്ടുള്ളത്? ഇന്ന് അതിനെ അറബി-മലയാള ഭാഷ എന്ന് പേരിട്ടു അരികുവല്‍ക്കരിച്ചതു കൊണ്ട് അത് മലയാളം അല്ലാതായിത്തീരുമോ? മോയിന്‍ കുട്ടി വൈദ്യര്‍ക്ക് ഉണ്ടായിരുന്നത് കേരളത്തിന്‍റെ സംസ്ക്കാരവും ചരിത്രബോധവും പാരമ്പര്യവും തന്നെ ആയിരുന്നില്ലേ? ഇനി കേരളീയം എന്നത് കൊണ്ട് 'ഭാഷാ പ്രേമികള്‍' ഉദ്ദേശിക്കുന്നത് ഹൈന്ദവം എന്നാണോ? ഭാഷയുടെയും സംസ്ക്കാരത്തിന്റെയും കാര്യത്തില്‍ വിശാലമായ ഒരു സമീപനം ഉണ്ടാക്കാന്‍ എന്തുകൊണ്ട് ശ്രമങ്ങള്‍ നടക്കുന്നില്ല?

5/22/2012

അണ്ടര്‍ ഓഫീസര്‍ വിജയന്‍റെ റിപ്പബ്ലിക്‌ ദിനം

"പരേ.....ഡ്‌, സാമ്നെ സേ തേ.....ച്ച്ചാല്‍" തൊണ്ട പൊട്ടുമാറുച്ചത്തില്‍ അണ്ടര്‍ ഓഫീസര്‍ വിജയന്‍ ആഞ്ഞു വിളിച്ചു.
ഏക്‌, ദോ, ഏക്‌....ഏക്‌, ദോ, ഏക്‌...പരേഡ്‌ തുടങ്ങി.
നാളെ ജനുവരി ഇരുപത്താറ്. റിപ്പബ്ലിക്‌ ദിനം. എം.എസ്.പി. ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്‌ മത്സരാടിസ്ഥാനത്തിലാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫി ഉണ്ട്. പത്തു മണിയോടെ എല്ലാവരും പ്രാക്ടീസ് നിറുത്തി. കുളിച്ചു വൃത്തിയായി വന്നു ഭക്ഷണം കഴിച്ചു.

എന്‍.സി.സി. ഓഫീസര്‍ മേജര്‍ വേലായുധന്‍  സാറും വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷം പ്രായമായ ചില സീനിയര്‍ വിദ്യാര്‍ത്ഥികളെയും കൂട്ടി സാര്‍ ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് നടന്നു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പക്ഷെ മറ്റു കാഡറ്റുകളുടെ കൂടെ കിടന്നുറങ്ങാന്‍ പോയി. സ്വാതിഷ്‌ ആ നാട്ടുകാരനും രണ്ടാം വര്‍ഷ  ബിരുദ വിദ്യാര്‍ത്ഥിയും ആണ്. കോളേജിലേക്ക് വരുന്നതിനു മുമ്പ് രാവിലെയും വൈകീട്ട് കോളേജു വിട്ട ശേഷവും ഒഴിവു ദിവസങ്ങളിലും ഒക്കെ ഓട്ടോ ഓടിച്ചു ജീവിക്കുന്നു. നന്നായി കുടിക്കും. കോളെജിലേക്ക് ഓട്ടോയിലാണ് വരിക. ഭാഗ്യമുണ്ടെങ്കില്‍ അവിടെയും ചിലപ്പോള്‍ ചില ഓട്ടങ്ങള്‍ കിട്ടും. പിന്നെ ജഗദീഷ്‌, പാരലെല്‍ കോളേജ്‌ നടത്തുന്നു. ഏതു ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും അവന്‍റെ സ്ഥാപനത്തില്‍ പ്രവേശനം ഉണ്ട്. പക്ഷെ, കുട്ടികള്‍ക്ക് എന്തോ ഒരു താല്പര്യമില്ലായ്മ. അത് കൊണ്ട് അവന്‍റെ സ്ഥാപനത്തില്‍ ചിലപ്പോള്‍ എട്ടാം ക്ലാസ്‌ ഉണ്ടാവും പക്ഷെ ഒമ്പതാം ക്ലാസ്‌ ഉണ്ടാവില്ല! കണക്ക്‌, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ അവന്‍ തന്നെയാണ് എല്ലാ ക്ലാസിലും എടുക്കുക. ഇംഗ്ലീഷിനു അവന്‍റെ കൂട്ടുകാരന്‍ ജാഫര്‍ ഉണ്ട്. ജാഫര്‍ ബി.എ. ഇംഗ്ലീഷിനു പഠിക്കുകയാണ്; അടുത്തുള്ള കോ-ഓപറേറ്റീവ് കോളേജില്‍. പോക്കറ്റ് മണി ഒക്കെ ഒക്കും. ഇവര്‍ രണ്ടു പേരുമാണ് പാരലല്‍ കോളേജിലെ അധ്യാപകര്‍. ജഗദീഷും സ്വാതിഷും ഞങ്ങളുടെ കോളേജിലെ തല മൂത്ത വിദ്യാര്‍ത്ഥികള്‍ ആണ്. അതുകൊണ്ട് ഇവരെ മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും ബഹുമാനിച്ചു പോന്നു.

വേലായുധന്‍ സാറും സ്വാതിഷും ജഗദീഷും കോളേജ്‌ ഗ്രൗണ്ടിന്റെ വടക്കേ മൂലയിലുള്ള മാവിന്‍റെ ചുവട്ടിലെ ഇലക്ട്രിക്‌ പോസ്റ്റ്‌ കഷ്ണത്തിന്മേല്‍ ഉപവിഷ്ടരായി. സ്ഥിരമായി മദ്യപിക്കുന്ന ആരോ ചിലര്‍ അവിടെ പാകത്തിന് ഇരിക്കാനുള്ള സംവിധാനങ്ങളൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. സ്വാതിഷ്‌ കുപ്പികള്‍ പുറത്തെടുത്തു. "ചിയേഴ്സ്". കുപ്പികള്‍ കാലിയായി.

പിറ്റേന്ന് എല്ലാവരും പുലര്‍ച്ചെ നാല് മണിക്ക് തന്നെ എഴുന്നേറ്റു. ഉറക്കം തൂങ്ങി എല്ലാവരും സ്വാതിഷിന്‍റെ ഓട്ടോയില്‍ കയറി, വണ്ടി പുഴക്കരയിലേക്ക് വിട്ടു. കാട് മൂടിക്കിടക്കുന്ന കടലുണ്ടിപ്പുഴയുടെ വശത്തു കൂടെ എല്ലാവരും കുറ്റിക്കാടുകളിലേക്ക് നീങ്ങി. വളരെ പ്രയാസപ്പെട്ട് പലരും കാര്യം നിര്‍വഹിച്ചുവെങ്കിലും അണ്ടര്‍ ഓഫീസര്‍ ആയ വിജയന് സംഗതി നടത്താന്‍ കഴിഞ്ഞില്ല. പുറത്തു വരുന്നില്ല! എന്ത് ചെയ്യും?  കുളിച്ചു തിരികെ വന്നു. ഏഴു മണിക്ക് കെ.എസ.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും വണ്ടി വന്നു. അപ്പോഴേക്കും എല്ലാവരും യൂണിഫോം മാറ്റി തയ്യാറായിട്ടുണ്ടായിരുന്നു. പരേഡ്‌ നയിക്കേണ്ടത് താനാണ്. കുളിച്ചു വന്നു യൂണിഫോം മാറ്റുന്നതിന് മുമ്പും കുറെ ശ്രമിച്ചു നോക്കി. പക്ഷെ നടന്നില്ല. എന്നും ഒമ്പത് മണിക്ക് എഴുന്നേല്‍ക്കുന്ന താന്‍ ഇന്ന് നേരം തെറ്റി എഴുന്നേറ്റതാണ് പ്രശ്നകാരണം എന്ന് വിജയന് മനസ്സിലായി. പാട്ടും കൂത്തുമായി ബസ്‌ എം.എസ്.പി.യിലെത്തി. കൃത്യം എട്ടു മണിക്ക് പരേഡ്‌ ആരംഭിക്കും. എല്ലാ പ്ലറ്റൂനുകളും മൈതാനത്തിനു പുറത്തു വരിവരിയായി നിന്നു. ഇനിയും പത്തു മിനിട്ടില്‍ പരേഡ്‌ ആരംഭിക്കും. ബാന്‍ഡ്‌ ടീം ആദ്യം മൈതാനത്തിലേക്ക് നടക്കും; അതിനെ പിന്തുടര്‍ന്ന് വിവിധ പോലീസ്‌, എന്‍.സി.സി., സ്കൗട്ട് ആന്‍ഡ്‌ ഗൈഡ്‌ ട്രൂപ്പുകള്‍ എന്നിവര്‍ മാര്‍ച്ച് നടത്തും.

അണ്ടര്‍ ഓഫീസര്‍ വിജയന് ബേജാറ് തുടങ്ങി. ഇന്ന് അവന്‍റെ അഭിമാന ദിവസമാണ്. ഒന്നാം സ്ഥാനം കരസ്ഥമാകേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പരേഡിലും തന്‍റെ കോളേജ്‌ യൂണിറ്റ് ഒന്നാം സ്ഥാനം നേടിയതാണ്. പിറകോട്ടു പോയാല്‍ അപമാനം തനിക്കാണ്, എന്നിങ്ങനെ ചിന്തിച്ചു പുള്ളി ടെന്‍ഷനായികൊണ്ടിരുന്നു. അത് പ്രശ്നമായി. കൃത്യം എട്ടുമണിക്ക് വിസില്‍ മുഴങ്ങി. അണ്ടര്‍ ഓഫീസര്‍ വിജയന് സമ്മര്‍ദ്ദം ഏറി തൂറാന്‍ മുട്ടി. ഇതിലും വലിയ വണ്ടിയും വലയും വേറെ ഉണ്ടോ? ആവതു പിടിച്ചു നിര്‍ത്താന്‍ നോക്കി. പക്ഷെ, ഒരു രക്ഷയുമില്ല! "വെട്ടു തടുക്കാം, പക്ഷെ മുട്ട് തടുക്കാനാവില്ല" എന്ന് ഹമീദ്‌ പറഞ്ഞത് ഓര്‍ത്തു.

ഹമീദിനോട് പരേഡ്‌ നയിക്കാന്‍ പറഞ്ഞു, എക്സ്ട്രാ വന്നിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ഹമീദിന്‍റെ സ്ഥാനത്ത് നിര്‍ത്തി വിജയന്‍ ഓടെടാ ഓട്ടം! കക്കൂസ് തിരഞ്ഞു ഓടി നടന്ന വിജയന് വഴി കാണിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.  വിജയന് നിയന്ത്രണം വിട്ടു. ക്യാമ്പ്‌ ആശുപത്രിയുടെ പിന്നിലെ ചെരുവില്‍ ഒരു മാവിന്‍ ചുവട്ടില്‍ വെച്ച് വിജയന്‍ തന്‍റെ ബെല്‍റ്റ്‌, പറിച്ചെറിഞ്ഞു, കാല്‍ശരായിയും ജെട്ടിയും പാതി നീക്കി. അണക്കെട്ട് തുറന്നു വിട്ടപോലെ വിജയന്‍റെ വയറ്റില്‍ നിന്നും മലം പ്രവഹിച്ചു. ആദ്യ റൌണ്ട് പുറത്തു വന്ന ശേഷം പാന്‍റും ജെട്ടിയും അഴിച്ചുമാറ്റി.

ഹാ! എന്തൊരു സുഖം! കഴുകാന്‍ പക്ഷെ, അടുത്തൊന്നും വെള്ളം കണ്ടില്ല. അവിടെ നിന്നും നീങ്ങി മറ്റാരുടെ എങ്കിലും കണ്ണില്‍ പെട്ടാല്‍ പിന്നെ പെട്ടത് തന്നെ! അടുത്തു കണ്ട പൊടുവണ്ണി മരത്തിന്‍റെ ഇല പറിച്ചു താല്‍ക്കാലിക പരിഹാരം കണ്ടു. സമാധാനത്തോടെ എഴുന്നേറ്റു. അഴിച്ചു മാറ്റിയ വസ്ത്രം ധരിച്ചു. സമയം എട്ടേകാല്‍ കഴിഞ്ഞിരിക്കുന്നു. ബാന്‍ഡ്‌ മുട്ടുന്ന ശബ്ദം കേള്‍ക്കാം. ഊരിയെറിഞ്ഞ ബെല്‍റ്റ് എടുത്ത്‌ തിരുകാന്‍ തുടങ്ങുമ്പോള്‍ ഘോരമായ ഒരു ശബ്ദം! "ആരെടാ അവിടെ?" മൊട്ടയടിച്ചു യൂണിഫോം ധരിച്ച ഒരു പോലീസുകാരന്‍! വിജയന്‍ ഭയന്നു. അടിക്കുന്നെങ്കില്‍ അടിക്കട്ടെ, എന്ത് വേണമെങ്കിലും ചെയ്യട്ടെ, എന്ന ചിന്തയോടെ വിജയന്‍ പോലീസുകാരന്‍റെ നേരെ നടന്നു. "എന്താടാ തനിക്കവിടെ പണി?" അയാള്‍ ചോദിച്ചു. വിജയന്‍ സംഗതികളെല്ലാം വിശദീകരിച്ചു. പോലീസുകാരന് ദയ തോന്നി. അയാള്‍ അത് വൃത്തിയാക്കാന്‍ വിജയനോട് പറഞ്ഞു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പൊടുവണ്ണിയുടെ ഒരു ഇല പറിച്ചു മലം കോരി അപ്പുറത്തെ  പൊട്ടക്കുഴിയില്‍ നിക്ഷേപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വിജയന്‍ ഗാലറിയിലേക്ക് നടന്നു.

5/18/2012

കുഞ്ഞാപ്പായുടെ പഞ്ചായത്ത് കുളം

പഞ്ചായത്തിലെ കാര്യങ്ങളൊക്കെ നന്നായി അറിയാം കുഞ്ഞാപ്പക്ക്. പക്ഷെ മറ്റുള്ളവര്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കില്ല. എന്ത് ആനുകൂല്യങ്ങള്‍ വന്നാലും വാങ്ങി സ്വന്തം കീശയിലിടും. ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്നു പറഞ്ഞു പഞ്ചായത്തില്‍ നിന്നും അയാള്‍ വാങ്ങിയ കാശിനു കണക്കില്ല. കുഞ്ഞാപ്പായുടെ പറമ്പില്‍ പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളം ഉണ്ട്. പഞ്ചായത്തില്‍ നിന്നും വലിയൊരു സംഖ്യ വാങ്ങി ആ കുളം മൊത്തം കരിങ്കല്ല് പതിച്ചു പഞ്ചായത്ത് കുളം എന്നെഴുതി വെച്ചു കുഞ്ഞാപ്പ. പക്ഷെ അതിനെ ചുറ്റി ഉള്ള എല്ലാ ഭൂമിയും കുഞ്ഞാപ്പായുടെതാണ്. അത് കൊണ്ട് ആര്‍ക്കും ആ കുളത്തിലെ വെള്ളം എടുത്തു തങ്ങളുടെ കൃഷിഭൂമി നനക്കാന്‍ കഴിയില്ല. പക്ഷെ നാട്ടുകാര്‍ ഇവിടെ ദിവസവും രണ്ടു നേരം കുളിച്ചു വന്നു. കുഞ്ഞാപ്പക്ക് പക്ഷെ അതിഷ്ടമല്ല. കുട്ടികള്‍ കുളത്തിന്‍റെ മതിലില്‍ കയറി കുളത്തിലേക്ക് ചാടുന്നതും കുളം നിറഞ്ഞു നീന്തുന്നതും കണ്ടാല്‍ കുഞ്ഞാപ്പക്ക് കലി വരും. അതിനു അയാള്‍ ഒരു വഴി കണ്ടു പിടിച്ചു: കുളം നിറയെ മുള  വെട്ടിക്കൊണ്ടു വന്നു നിറച്ചു. കുട്ടികള്‍ ആദ്യമൊക്കെ മുള ഒരു വശത്തേക്ക് നീക്കി നീന്തിക്കളിച്ചെങ്കിലും കുഞ്ഞാപ്പ കൂടുതല്‍ മുളകള്‍ ഇറക്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അളവറ്റ സമ്പത്തിനുടമയായ കുഞ്ഞാപ്പ നാട്ടിലെ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നതില്‍ മുതിര്‍ന്നവര്‍ക്ക് ഇഷ്ടക്കെടുണ്ടെങ്കിലും അവര്‍ അത് പുറത്തു കാട്ടാറില്ല. കാരണം, സ്ഥലത്തെ പ്രധാന തറവാട്ടുകാരനും, പള്ളിക്കമ്മിറ്റി മെമ്പര്‍മാരുടെ പേടിസ്വപ്നവുമായ കുഞ്ഞാപ്പായെ പിണക്കിയാല്‍ ആകെ ഗുലുമാലാകും എന്നാണു അവരുടെ ഭയം. അങ്ങനെ നാട്ടുകാര്‍ ഭയന്ന്‍ നടക്കുന്നതിനിടയില്‍ വേനലവധി വന്നു. ഞാന്‍ അന്ന് പത്താം ക്ലാസ്‌ കഴിഞ്ഞു പ്ലസ്‌-ടുവിന് ചേരാന്‍ തീരുമാനിച്ചു നടക്കുകയാണ്.

ഉമ്മമാരുടെ കൂടെ നാട്ടിലെത്തുന്ന വിരുന്നു കാരായ കുട്ടികളുണ്ടോ കുഞ്ഞാപ്പയെ കാര്യമാക്കുന്നു! അവര്‍ മുളകള്‍ മുഴുവനും വലിച്ചു കുളത്തില്‍ നിന്നും പുറത്തേക്ക് കയറ്റാന്‍ തുടങ്ങി. ഏതാണ്ട് പാതി മുളകളും പുറത്തെത്തിയപ്പോള്‍ അതാ കുഞ്ഞാപ്പ അലറുന്ന ശബ്ദം കേള്‍ക്കുന്നു. നാട്ടുകാരായ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. വിരുന്നുകാര്‍ ഭയന്ന് കുളത്തില്‍ നിന്നും പുറത്തു വന്നു. കുഞ്ഞാപ്പയുടെ പച്ചത്തെറി വയര് നിറയെ കിട്ടി. കുട്ടികള്‍ തിരിച്ചു പോയി.

കുഞ്ഞാപ്പക്ക് മനസ്സിലായി, ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോകുന്ന കേസുകളല്ല, രണ്ടു മാസമാണ് അവധി. ഈ കുട്ടികളെ എങ്ങനെയും കുളത്തില്‍ നിന്നും അകറ്റണം. കുഞ്ഞാപ്പ കൂലങ്കുഷമായി ചിന്തിച്ചു! പതിവില്ലാതെ, പിറ്റേന്ന് നേരം പുലരും മുമ്പ് കുഞ്ഞാപ്പ കുളക്കരയിലേക്ക് നടന്നു. തുണിയഴിച്ച് കുളത്തിലിറങ്ങി. പത്തു മണിയോടെ കുളക്കരയിലെത്തിയ കുട്ടിപ്പട്ടാളം അന്തിച്ചു പോയി. കുളം നിറയെ മലത്തിന്‍റെ കഷ്ണങ്ങള്‍ പരന്നു കിടക്കുന്നു! അവര്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാന്‍ നീന്താന്‍ പഠിച്ച, നിരവധി ബാല്യകാല ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ കുളവും പരിസരവും കാണാന്‍  ഞാന്‍ പോയി. ചുറ്റുമുള്ള പറമ്പുകള്‍ക്കൊക്കെ പുതിയ വേലികള്‍ വന്നിരിക്കുന്നു.  കുളത്തിന്‍റെ അക്കരയില്‍ കൂരകെട്ടി ജീവിക്കുന്ന വേലായുധന്‍ അല്ലാതെ മറ്റാരും ഇപ്പോള്‍ ആ പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ വരാറില്ല. ഇപ്പോള്‍ കുളത്തില്‍ കുട്ടികളുടെ ശല്യമില്ലാതെ കുഞ്ഞാപ്പ സമാധാനത്തോടെ ജീവിക്കുന്നു. കുളത്തിലെ വെള്ളം വല്ലാതെ കറുത്തിരിക്കുന്നുവോ? കുഞ്ഞപ്പയോടു മുഖം കറുപ്പിച്ചിരിക്കുന്നതാണോ? കുളത്തിലെ വെള്ളം തികച്ചും നിശ്ചലമായിരുന്നു. കുറെ നേരം നോക്കി നിന്ന് ഞാന്‍ തിരിച്ചു നടന്നു.

5/15/2012

ഇരുള്‍ ഗോപാലന്‍

ഇരുട്ടിനാണോ ഗോപാലനാണോ കൂടുതല്‍ കറുപ്പ് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ചിലപ്പോള്‍ തോന്നും ഇരുട്ട് ഗോപാലനെക്കാള്‍ കറുപ്പാണെന്ന്. മറ്റു ചിലപ്പോള്‍ തോന്നും ഗോപാലന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടാണെന്ന്. റോഡിലൂടെ രാത്രിയില്‍ നടക്കുമ്പോള്‍ ഗോപാലന്റെ രൂപം ഏത്‌ അമാവാസിയിലും ഒരു നിഴല്‍ രൂപം പോലെ കാണാം. എന്നാല്‍ കവുങ്ങിന്‍ തോപ്പിലൂടെയുള്ള നാട്ടു വഴിയില്‍ ഗോപാലനെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുക അസാധ്യം. അങ്ങനെയാണ് തോട്ടുപിലാക്കള്‍ ഗോപാലന്‍ ഇരുള്‍ ഗോപാലനായത്. സിനിമ കഴിഞ്ഞു വരുന്ന രാത്രികളില്‍ ഗോപാലന്‍ പാട്ടും മൂളി ഏറ്റവും പിന്നിലേ നടക്കൂ. ബസ്‌ സ്റ്റോപ്പില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ നടക്കണം നാട്ടു വഴിയിലൂടെ. കവുങ്ങിന്‍ തോപ്പിലൂടെ ഒഴുകുന്ന തോട്ടിന്‍ കരയിലൂടെ വേണം ഗോപാലന്റെ വീട്ടിലെത്താന്‍. തോട്ടിന്‍ കരയില്‍ വെച്ച് പിരിയുമ്പോള്‍ കൂട്ടുകാര്‍ ഗോപാലനോട് പറയും: "ഗോപാലാ, ഒന്ന് ചിരിച്ചു കൊണ്ട് നടക്കണേ, ആ പല്ലുകള്‍ പുറത്തു കണ്ടോട്ടെ. ഇല്ലെങ്കില്‍ എതിരില്‍ നിന്നും വരുന്നവര്‍ നിന്‍റെ മേല്‍ ഇടിച്ചു തോട്ടിലേക്ക് വീഴും". അത് തന്നെ കളിയാക്കുന്നതാനെന്നു ഗോപാലനറിയാം എന്നാലും ഗോപാലന്‍ വെറുതെ ചിരിക്കുകയെ ഉള്ളൂ.

സമീപത്തുള്ള ഓട്ടോ മെക്കാനിക്കിന്‍റെ കടയില്‍ വാഹനങ്ങള്‍ തുടച്ചു വൃത്തിയാക്കലാണ് ഗോപാലന്‍റെ ജോലി. പെണ്ണ് വീട്ടില്‍ നിന്നും ഗോപാലനെ അന്വേഷിച്ചു അമ്മാവന്‍ ആദ്യം തന്നെ അവിടെ വന്നപ്പോള്‍ ഗോപാലന്‍ മോട്ടോര്‍ സൈക്കിളിന്  എണ്ണയിട്ടുകൊണ്ടിരിക്കുകയായിരുന്നു. അമ്മാവന്‍ ഗോപാലനോട് ചോദിച്ചു: "അല്ല, ഇത് താങ്കളുടെ തനി നിറം തന്നെയോ അതോ ചളിയും ഗ്രീസും പുരണ്ടത് കൊണ്ട് എനിക്ക് തോന്നുന്നതാണോ?"

ഗോപാലന്‍ തന്‍റെ തനി നിറം കാണിക്കാന്‍ മെനക്കെട്ടില്ല. എന്തായാലും കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ തന്തയല്ലേ എന്ന് കരുതി ക്ഷമിച്ചു.

ഗോപാലന്‍റെ പെണ്ണ്  അത്ര കറുത്തിട്ടല്ല, പക്ഷെ സുന്ദരിയാണ്. ഗോപാലനും ഭാര്യയും റോട്ടിലൂടെ പോകുമ്പോള്‍ ആരും അവളെ ഒന്ന് നോക്കിപ്പോകും. എന്നിട്ട് ഗോപാലനെ നോക്കി 'ഈ കോന്തനാണോ ആ പെണ്ണിനെ കെട്ടിയത്‌' എന്ന് കമന്റ് പാസാക്കും.

കല്യാണം കഴിഞ്ഞു ഒരു ദിവസം ഗോപാലന്‍ ഭാര്യയേയും കൂട്ടി കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയി. തിരിച്ചു വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. കവുങ്ങിന്‍ തോപ്പിലൂടെ നടക്കുമ്പോള്‍  എതിരെ നിന്ന് അശോകന്‍ വരുന്നുണ്ടായിരുന്നു. തമ്മില്‍ സംസാരിക്കാറില്ലാത്തത് കൊണ്ട് ഗോപാലന്‍ മെല്ലെ അയാള്‍ക്ക്‌ വഴി മാറിക്കൊടുത്തു. പിന്നാലെ വരുന്ന ഭാര്യയും വഴി മാറിക്കൊടുത്തു.  അശോകന്‍ പക്ഷെ ഗോപാലനെ കണ്ടില്ലെങ്കിലും ഭാര്യയെ കണ്ടു. "എന്താ ലക്ഷ്മി, ഈ നേരത്ത് എവിടെ നിന്നും വരുന്നു?"
"കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയിട്ട് വരുന്ന വഴിയാ"
"ഒറ്റയ്ക്കാണോ പോയത്?"
"അല്ല, ഗോപാലേട്ടന്‍റെ കൂടെയാ"
"അവന്‍ അല്ലെങ്കിലും ഒരു മരക്കഴുതയാ, ഭാര്യയെ നേരാം വണ്ണം വീട്ടില്‍ ആക്കിക്കൊടുത്തിട്ടു പോയ്ക്കൂടെ അവന്‍റെ മറ്റു പണികള്‍ക്ക്? ഞാന്‍ വീട്ടില്‍ കൊണ്ടാക്കിത്തരണോ?"
അതിനു മറുപടി വന്നത് അത് വരെ വന്ന വായില്‍ നിന്നായിരുന്നില്ല!
"എടാ, നായിന്‍റെ മോനെ, നിനക്ക് എന്‍റെ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കണം അല്ലേടാ" എന്നലറിക്കൊണ്ട് ഗോപാലന്‍ അശോകന്‍റെ നേരെ ചീറിയടുത്തു. അശോകന്‍ ഓടി രക്ഷപ്പെട്ടു. എതിരെ നടന്നു വന്നു കൊണ്ടിരുന്ന കോയാലിക്കായോട്, "പിന്നാലെ ഗോപാലന്‍ വരുന്നുണ്ട്, കൂട്ടി ഇടിച്ചു തോട്ടില്‍ വീഴണ്ട എങ്കില്‍ വഴിയില്‍ നിന്നും മാറിക്കോ" എന്ന് വിളിച്ചലറിക്കൊണ്ട് അശോകന്‍ ഓടി മറഞ്ഞു.

5/02/2012

മലയാളത്തിനു മരണമണി മുഴങ്ങുകയോ?

നാലാമിടം പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്‍റെ കുറിപ്പ്, എന്‍റെ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കായി  മറ്റൊരു തലക്കെട്ടില്‍  ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.


തെരുവിലിറങ്ങിയാല്‍ വഴി തെറ്റിപ്പോവുമോ എന്ന് ഭയന്ന് തന്‍റെ കുഞ്ഞിനെ വീട്ടു തടങ്കലിലാക്കാന്‍ മനസ്സ് വെമ്പുന്ന ഒരമ്മയെ പോലെയാണ് ഞാന്‍ കണ്ട മലയാള ഭാഷാ പ്രേമികള്‍. മലയാളത്തെ റോമന്‍ ലിപിയില്‍ എഴുതുന്നതും മലയാളം സംസാരിക്കുന്നതിനിടക്ക് ആംഗലേയ പദങ്ങള്‍ കടന്നു വരുന്നതും മലയാള ഭാഷയുടെ മരണത്തിലേക്ക് നയിക്കും എന്നിവര്‍ ഭയപ്പെടുന്നു. ഭാഷയെ വെറും ലിപികളില്‍ ചുരുട്ടിക്കൂട്ടുകയും അതിന്‍റെ മറ്റു വശങ്ങള്‍ ഓര്‍ക്കാതെയിരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം ഒരു ഭയം മനസ്സില്‍ കൊണ്ട് നടക്കുന്നത്. ഭാഷയുടെ ജീവന്‍ ആ ജനതയുടെ സംസ്കാരത്തിലും ശൈലികളിലും മറ്റു സംസ്ക്കാരങ്ങളുമായുള്ള ഇടപഴകലുകളിലും പുറത്തു ചാടുന്ന ഒന്നാണ് എന്നാണു എന്‍റെ അനുഭവം. മലയാളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളത്തിനു പുറത്തുള്ളവരുടെ മനസ്സില്‍ എന്ത് തരം ചിത്രമാണ് രൂപപ്പെടുന്നത് എന്നതാണ് നമ്മുടെ പാരമ്പര്യവും സംസ്ക്കാരവും എത്രത്തോളം മൂല്യവത്താണ് എന്ന് കാണിക്കുന്നത്. തമിഴന്‍ എന്നോ, ഇംഗ്ലീഷു കാരന്‍ എന്നോ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ഭാഷയും ആ ആളുകളും അവരുടെ പെരുമാറ്റ രീതിയും എല്ലാമാണ് ഓടിയെത്തുക അവരുടെ ലിപിയല്ല. തമിഴരുമായും ഇംഗ്ലീഷുകാരുമായും ഇടപഴകിയിട്ടുള്ള ഒരാള്‍ ആ രണ്ടു കൂട്ടരെയും ഏതു രീതിയിലാണോ കാണുന്നത് അത് അവരുടെ സംസ്ക്കാര-പാരമ്പര്യങ്ങളുടെ പ്രതിഫലനമാണ്. അവര്‍ ഉപയോഗിക്കുന്ന ലിപി അവരുടെ ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. ഭാഷ പ്രതിനിധാനം ചെയ്യുന്നത് ഒരു സംസ്ക്കാരത്തെയാണ്. ഭാഷ മരിക്കുക എന്നാല്‍ സംസ്ക്കാരം മരിക്കുക എന്നാണ്.

ലിപി പ്രശ്നം:

മലയാളം സംസ്കൃതത്തില്‍ നിന്നും വന്നതാണെന്ന അറിവിനല്ല പ്രസക്തി, മറിച്ചു അങ്ങനെ ഒരു ഭാഷ ഈ നാട്ടില്‍ രൂപപ്പെട്ടു വന്നു എന്നതിനാണ്. ഒരു പൊതു ഭാഷ രൂപപ്പെടുകയും അങ്ങനെ ഒരു ജനതയുടെ ഉള്ളില്‍ സംസ്ക്കാരത്തിന്റെയും അറിവിന്‍റെയും മൂല്യങ്ങളുടെയും ഒഴുക്ക് നടക്കുകയും ചെയ്തു എന്നത് വളരെ പ്രധാനമാണ്. ആദ്യത്തെ അറിവിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ മലയാളത്തില്‍ സംസ്കൃത ബാഹ്യമായ എല്ലാ ഇടപെടലുകളും ഭാഷാ മലിനീകരണത്തിന് കാരണമാവും എന്ന് ഭയപ്പെടുന്നു. അതൊരു തരം വസ്വാസ് ആണെന്ന് ഞാന്‍ പറയും.


തമിഴനും ഇംഗ്ലീഷുകാരനും മലയാളിക്കും ഇടയിലുള്ള പൊതുവായ സാംസ്കാരിക വ്യത്യാസങ്ങള്‍ മുഴുവനും ഈ ജനതയുടെ ഭാഷ അവരില്‍ ഉത്പാദിപ്പിച്ചതാണ്. അത് കൊണ്ട്, ഭാഷയുടെ ധര്‍മ്മം, ശരീരത്തില്‍ രക്തത്തിന്‍റെതു പോലെ ഉള്ള ഒന്നാണ്. പോഷകങ്ങളും വിഷാംശവും അത് ഒരു ജനതയില്‍ തുല്യമായി വിതരണം ചെയ്യുന്നു. രക്തം ഉണ്ടാവുക, അത് അതിന്‍റെ ധര്‍മ്മം നിര്‍വഹിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അതിനു ഒരു പ്രത്യേക നിറം ഉണ്ടാവുക എന്നതല്ല. ഇത് പോലെ ഭാഷയുടെ ലിപി എങ്ങനെ ഉള്ളതാണെന്നതിനു പ്രസക്തിയില്ല. അക്ഷരങ്ങള്‍ കാണുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്നത് വെറും കുത്തിവരകള്‍ മാത്രമാണ്. അതിനു ജീവനില്ല. നാം വായിക്കുമ്പോള്‍ ആ അക്ഷരങ്ങളില്‍ നാം ജീവന്‍ ദര്‍ശിക്കുന്നു. ഒരാള്‍ റോമന്‍ ലിപിയില്‍ മലയാളം എഴുതിയാലും ആ എഴുത്തിന്‍റെ സത്ത നാം സ്വാംശീകരിക്കുന്നുണ്ട്. രണ്ടു പേര്‍ റോമന്‍ ലിപിയില്‍ പരസ്പരം മലയാളം എസ്.എം.എസ്. അയച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ മലയാള ഭാഷയ്ക്ക്‌ ഒന്നും സംഭവിക്കുന്നില്ല. അത് പഴയ പടി തന്നെ ജീവസ്സുറ്റതാണ്‌.

വാക്കുകളുടെ പ്രശ്നം:

മംഗ്ലീഷില്‍ സംസാരിക്കുന്നത് ഒരു തരം പുച്ഛത്തോടെ കാണുന്നവരാണ് ഭാഷാപ്രേമികള്‍. രണ്ടു തരം മനോഭാവങ്ങള്‍ ഇത്തരം മംഗ്ലീഷുകാരില്‍ നമുക്ക് കാണാം. ഒന്ന് പൂര്‍ണമായും മലയാള വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചാല്‍ സ്വയം ഒരു തരം നിലവാരക്കുറവു അനുഭവിക്കുന്ന വിഭാഗം. മറ്റേതു ശരിക്കും മലയാള വാക്കുകളുടെ കുറവ് അനുഭവിക്കുന്നവര്‍.

ഒന്നാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായി തന്നെ മംഗ്ലീഷു കാരായിരിക്കും. എന്ന് പറഞ്ഞാല്‍ മലയാള സംസ്കാരത്തോട് പുച്ഛവും ആംഗലേയ സംസ്കാരത്തോട് ആരാധനയും തോന്നുന്ന ഒരു തരം മാനസിക രോഗത്തിന് അടിമപ്പെട്ടവര്‍. അവര്‍ക്ക് ആത്മാഭിമാനം എന്നത് തന്നെക്കാള്‍ 'ഉയര്‍ന്ന' വര്‍ഗ്ഗത്തോടുള്ള അടിമത്ത മനോഭാവവും, താന്‍ കൂടെ ഭാഗഭാക്കായ, എന്നാല്‍ അത്ര നിലവാരമില്ലാതതെന്നു സ്വയം വിശ്വസിക്കുന്ന സംസ്ക്കാരത്തോടുള്ള പുച്ഛവുമാണ്. ഇവരെ നമുക്ക് വെറുതെ വിടാം.

രണ്ടാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഭാഷയും സംസ്ക്കാരത്തെയും ബഹുമാനിക്കുന്നവരാണ്. എന്നാല്‍ മറ്റു ഭാഷകളോട് ഒരു വിരോധവും ഇല്ല താനും. കേരള ജനത മൊത്തം ഇത്തരക്കാരായാലും മലയാള ഭാഷയ്ക്ക്‌ അത് ഗുണം അല്ലാതെ എന്തെങ്കിലും ദോഷം ചെയ്യില്ല.
കാരണം ഭാഷ അവരിലൂടെ നിലനില്‍ക്കുന്നതോടൊപ്പം തന്നെ വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. തികച്ചും നാമറിയാതെ കടന്നു കൂടുന്ന അന്യഭാഷാ പദങ്ങള്‍ക്ക് നമ്മുടെ ഭാഷയില്‍ സ്ഥാനമുണ്ട്. കുറച്ചു ഇംഗ്ലീഷ്‌ വാക്കുകളോ അറബി വാക്കുകളോ കയറിക്കൂടിയാല്‍ തകരുന്നതല്ല നമ്മുടെ പാരമ്പര്യത്തിന്‍റെ ഫലമായ നമ്മുടെ ഭാഷ. അന്യ ഭാഷാ പദങ്ങള്‍ മലയാളത്തിന്‍റെ ഭാഗമായാല്‍ ഭാഷ മലിനപ്പെടും എന്നത് തികച്ചും യാഥാസ്ഥിതികമായ ഒരു മനോഭാവമാണ്. ഭാഷ എത്ര തന്നെ മികച്ചതാണ്എങ്കിലും അത് കൊണ്ട് നടക്കുന്നവര്‍ യാഥാസ്തിക മനോഭാവം പുലര്‍ത്തിയാല്‍ ആ ഭാഷ അറു ബോറനാവും, അത് കാലത്തിനൊപ്പം വളരാന്‍ അപര്യാപ്തമാവും. മലയാളത്തില്‍ തന്നെ വാക്കുകള്‍ ഉണ്ടാക്കണം എന്ന് വാശി പിടിച്ചു നമ്മുടെ ഭാഷാ പണ്ഡിതന്മാര്‍ 'ഡ്രൈവര്‍ക്കും', 'സ്വിച്ചി'നും ഒക്കെ കണ്ടു പിടിച്ച വാക്കുകള്‍ കേട്ടാല്‍ ചിരിക്കാത്ത ഏതു മലയാളിയാനുള്ളത്? ആരെങ്കിലും ആ വാക്കുകള്‍ ഉപയോഗിക്കുമോ, അത് കണ്ടു പിടിച്ചവര്‍ എങ്കിലും?!

അതെ പോലെ മുഖ്യധാരാ മലയാള പ്രചാരണ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ഒന്നാണ് കേരളത്തില്‍ തന്നെ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന വാക്കുകള്‍. മലബാര്‍ പ്രദേശത്തു പ്രചാരത്തിലിരിക്കുന്ന ഒട്ടനവധി വാക്കുകള്‍ ഇപ്പോഴും മാപ്പിളമാരുടെ മാത്രം മലയാളമായി മുദ്രകുത്തപ്പെട്ടു മാറ്റിനിര്‍ത്തിയിരിക്കുകയാണിവര്‍! ബേജാര്‍, വസവാസ്, ഹലാഖ്‌ തുടങ്ങിയ പദങ്ങള്‍ അറബി മൂലത്തില്‍ നിന്നും വരുന്നവയാണ് എങ്കിലും അവ നല്‍കുന്ന അര്‍ത്ഥവ്യാപ്തിക്ക് തുല്യമായ മലയാള പദങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവയോളം ജനകീയമല്ല. അപ്പോള്‍ നാം ആ വാക്കുകള്‍ ഏറ്റെടുത്തേ മതിയാകൂ. അതൊരു സ്വാഭാവിക ഏറ്റെടുക്കലാണ്. അല്ലെങ്കിലുള്ള ഫലം എന്താണ്? മലയാള ഭാഷയുടെ വികാസം എന്ന ഒന്ന് നടക്കാതെ പോകുന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ സാഹിത്യത്തോട് നമ്മുടെ നാട്ടിലെ പല സാഹിത്യസാമ്രാട്ടുകള്‍ക്കും പുച്ഛം തോന്നിയതിനു പിന്നിലുള്ളതും ഈ ഒരു യാഥാസ്ഥിതിക മനോഭാവമാണ്.

ഇംഗ്ലീഷിലേക്ക് ദിനവും വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ വാക്കുകള്‍ ആ ഭാഷയുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയല്ലാതെ ഒട്ടും മലിനപ്പെടുത്തുന്നില്ല. ഭാഷയുടെ ഗുണപരമായ പരിണാമം സംഭവിക്കേണ്ടത് ഇങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ്. അത് കൊണ്ട് മലയാള ഭാഷയുടെ മരണമണി മുഴങ്ങുന്നുവോ എന്ന സന്ദേഹം അസ്ഥാനത്താണ്.

4/12/2012

സഖാവ് കരീം

കോട്ടപ്പറമ്പിലെ ഒരു മാതൃകാ സാമൂഹിക പ്രാവര്‍ത്തകനാണ്‌ കരീം. ഞാന്‍ മലപ്പുറം കോളേജില്‍ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ ലോക്കല്‍ സെക്രട്ടറി ആയിരുന്നുപുള്ളിക്കാരന്‍. എനിക്കാണെങ്കില്‍ ആ പാര്‍ട്ടിയോട്‌ യാതൊരു താല്‍പര്യവും ഇല്ല താനും. എന്റെ അടുത്ത സുഹൃത്ത് അലി വഴിയാണ് ഞാന്‍ സഖാവ് കരീമിനെ പരിചയപ്പെടുന്നത്. ആ സമയത്ത്‌ അലി എസ്.എഫ്.ഐ. യുടെ ലോക്കല്‍ സെക്രട്ടറിയാണ്‌. വൈകീട്ട്‌ ഞാനും അലിയും കോളേജ് വിട്ടു വന്നാല്‍ പിന്നെ ഇവര്‍ രണ്ടു പേരും ചേര്‍ന്നു എനിക്ക്‌ ക്ലാസ് എടുത്തു തരും: എന്താണു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദൌത്യം, പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി എന്ത്‌ തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘമായ പ്രസംഗം തന്നെ നടത്തിക്കളയും. ആദ്യമാദ്യം എല്ലാം ക്ഷമയോടെ കേട്ടു, സഖാവിനോടുള്ള ബഹുമാനം കൊണ്ട്‌. കാരണം അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നു എനിക്ക്‌ തോന്നിയിരുന്നു. സാമൂഹ്യ നീതിയേയും മുതലാളിത്തത്തിന്റെ ഭീകരതയെയും കുറിച്ചു വികാര ഭരിതനായി സംസാരിച്ചിരുന്ന അദ്ദേഹമാണ്‌ സംപൂജ്യരായിരുന്ന സി.പി.എമ്മിനെ ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന പാര്‍ട്ടിയായി വളര്‍ത്തിയത്‌ എന്ന് പറഞ്ഞാല്‍ അതു അതിശയോക്തിയാവില്ല.

എനിക്ക്‌ പൊതുവില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളോട്‌ താല്‍പര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ എന്നെ കാര്യമായി സ്വാധീനിച്ചിട്ടും ഉണ്ടായിരുന്നില്ല. അവരുടെ പല വാദങ്ങളും കേരളത്തിലെ സാഹചര്യത്തില്‍ പരിഷ്കരണ വിധേയമാക്കേണ്ടതാണ്‌ എന്ന് പലപ്പോഴും എനിക്ക്‌ തോന്നിയിരുന്നു. കാരണം, കേരളത്തിലെ സാമൂഹിക പരിതസ്ഥിതിയില്‍ തൊഴിലാളി വര്‍ഗ്ഗം ഒട്ടും പാര്‍ശ്വവല്‍കൃതര്‍ അല്ല. മാത്രമല്ല, കേരളത്തില്‍ ഒരു പരിധി വരെ സ്വയം നിര്‍ണയിക്കുന്നതിനു സാധിച്ച ഒരേ ഒരു വിഭാഗം തൊഴിലാളി വര്‍ഗമായിരുന്നു. കാരണം ഇവിടെ തൊഴിലാളികള്‍ തന്നെ ആണ് അവരുടെ ജോലി സമയവും കൂലിയും എല്ലാം നിശ്ചയിക്കുന്നത്‌. മാത്രമല്ല, നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത്‌ തൊഴിലാളിയുടെ സേവനം കിട്ടുന്നത്‌ വളരെ അപൂര്‍വം മാത്രം! അവര്‍ക്ക് തോന്നുമ്പോഴാണ്‌ അവര്‍ നിങ്ങള്‍ക്കാവശ്യമായ ജോലി നിര്‍വഹിച്ചു തരുന്നത്‌! തൊഴിലാളികളുടെ ഈ വൃത്തികെട്ട സ്വഭാവം കാരണം കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശക്തമായ തൊഴിലാളി പ്രവാഹമാണ് ഈ കാലങ്ങളില്‍ ഉണ്ടായി കൊണ്ടിരുന്നത്‌. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മുമ്പ് തമിഴര്‍ മാത്രം വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ബംഗാള്‍, ഒറീസ്സ, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും തൊഴിലാളികള്‍ പ്രവഹിക്കുന്നു.

അതു മാത്രമല്ല, തൊട്ടതിനും പിടിച്ചതിനും എല്ലാം നാട്ടിലെ സകല പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുക, പൊതു മുതല്‍ നശിപ്പിക്കുക തുടങ്ങിയ നശീകരണാത്മകമായ പ്രവര്‍ത്തനങ്ങളിള്‍ ഏര്‍പ്പെടുന്ന ഈ പാര്‍ട്ടിയെ പിന്തുണക്കാന്‍ എനിക്കാവുമായിരുന്നില്ല. എന്നെ പാര്‍ട്ടിയുടെ ഒപ്പം കൂട്ടാന്‍ അവര്‍ ആവത് ശ്രമിച്ചിട്ടുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഞാന്‍ വഴങ്ങതായപ്പോള്‍ ഒരു ദിവസം കരീം എന്നോട്‌ ചോദിച്ചു: ശരി, അപ്പോള്‍ പിന്നെ ഏതു പാര്‍ട്ടി ആണ് നല്ലത്? ലീഗ്‌ ആണോ? ഈ സംശയം അദ്ദേഹത്തിനു വളരെ കാലമായി ഉണ്ടായിരുന്നു എന്നു എനിക്ക്‌ തോന്നിയിട്ടുണ്ട്‌. പലപ്പോഴും ഒരു ലീഗ്‌കാരന്‍ എന്ന നിലക്കാണ്‌ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ കണ്ടിരുന്നത്‌. എനിക്ക്‌ ലീഗ്‌ എന്നല്ല, കേരളത്തിലെ ഒരു മുഖ്യധാരാ പാര്‍ട്ടിയോടും ഇഷ്ടമായിരുന്നില്ല. ഞാന്‍ ഉത്തരം പറയുന്നതിനു മുമ്പേ ലീഗ്‌, കുഞ്ഞാലിക്കുട്ടി, ഐസ്ക്രീം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച്‌ ഒരു ഗംഭീരന്‍ തെറി വര്‍ഷം തന്നെ നടത്തിക്കളഞ്ഞു സഖാവ്. ഞാന്‍ ലീഗ്‌ കാരനല്ല, ഞാന്‍ പറഞ്ഞു. ഇത്തവണ സഖാവിന്‌ കലി കയറി. അതു മുഖത്ത്‌ പ്രത്യക്ഷപ്പെട്ടെങ്കിലും അദ്ദേഹം പുറത്ത് കാണിച്ചില്ല.

പിന്നെ എന്താണ് തന്റെ രാഷ്ട്രീയം? നീ അരാഷ്ട്രീയവാദി ആണോ?

അതിന് എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരം ഞാന്‍ അരാഷ്ട്രീയ വാദി തന്നെ ആയിരുന്നു. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട്‌ വെച്ചു പുലര്‍ത്തുന്ന ഒരു പാര്‍ട്ടി അന്ന് എന്റെ കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല. സാമൂഹിക നീതി ഉറപ്പാക്കുക എന്നത്‌ മുഖ്യ അജണ്ട ആയി പ്രഖ്യാപിക്കുന്ന പാര്‍ട്ടി എവിടെ ഉണ്ട്‌? ഇതല്ലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ട മുഖ്യ അജണ്ട? കേരളീയ സമൂഹത്തില്‍ താഴെ തട്ടില്‍ നിന്നും ഇന്നും പുറത്ത് കടക്കാനാവാതെ കിടക്കുന്ന ഹരിജനങ്ങള്‍, അവരേക്കാള്‍ മോശമല്ലെങ്കിലും മറ്റുള്ള സമുദായങ്ങളേക്കാള്‍ ബഹുദൂരം പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായം, ഇവരെയെല്ലാം മുന്നോട്ട്‌ കൊണ്ടുവരാന്‍ എന്നാണ്‌ ഒരു പാര്‍ട്ടി രംഗത്ത് വരിക എന്നതായിരുന്നു എന്റെ ചോദ്യം. പുരോഗതിയുടെ ഒരു ഗ്രാഫ് വരഞ്ഞ്‌ നോക്കിയാല്‍ കാണാം ഏറ്റവും താഴെ കിടക്കുന്നു മണ്ണാനും, ആദിവാസിയും, മൂസാല്‍മാനും. അതു കഴിഞ്ഞു ഒരു വലിയ വിടവ്! പിന്നെ വരുന്നു ഈഴവനും, ക്രിസ്ത്യാനിയും, നായരും, നമ്പൂതിരിയും എല്ലാം! ഇങ്ങനെ ഉള്ള കേരളീയ സമൂഹത്തില്‍ ബ്രാഹ്മണനും നായര്‍ക്കും സംവരണം കൊണ്ട്‌ വന്നതാണു ഈ ലീഗ്‌കാരന്റെ നേട്ടം! പിന്നോക്ക സമുദായങ്ങളെ ഉയര്‍ത്തി കൊണ്ട്‌ വരാന്‍ വിഭാവന ചെയ്യപ്പെട്ട സംവരണം, മേല്‍ ജാതിയില്‍ പെട്ട ദരിദ്രര്‍ക്കു കൂടി കൊടുത്തു കൊണ്ട്‌ പിന്നോക്കാക്കാരന്റെ പിച്ച ചട്ടിയില്‍ കൈയിട്ട്‌ വാരി വിതരണം ചെയ്തതാണു കോണ്‍ഗ്രസ്സിന്റെ സംഭാവന! കേരളത്തിലെ ദരിദ്ര ബ്രാഹ്മണന്മാരുടെ കണക്കെടുത്താല്‍ മൊത്തം എണ്ണം ഒരു കൈക്ക്‌ തികയുമോ? എവിടെയാണ് സാമൂഹിക നീതി? ദൌര്‍ഭാഗ്യവശാല്‍ ഇത്തരം ചര്‍ച്ചകളില്‍ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ക്ക് താല്‍പര്യം ഇല്ലാതെ പോയി. പിഴവ് വന്നത്‌ അവര്‍ സമൂഹത്തെ വിഭജിച്ച രീതിയില്‍ ആയിരുന്നു.

എന്റെ വാദങ്ങള്‍ക്ക്‌ നിലവിലുള്ള കേരള രാഷ്ട്രീയത്തില്‍ വിപണി ഇല്ല എന്ന് എനിക്കറിയാമായിരുന്നു. അതു കൊണ്ട്‌ തന്നെ എനിക്ക്‌ ഒരു പാര്‍ട്ടിയോടും പ്രതിപത്തി തോന്നിയില്ല. എങ്കിലും, ഒരു കാര്യം കൂടെ ചേര്‍ക്കാതെ വയ്യ. എല്ലാ തെറ്റുകളും മാറ്റി വെച്ച്‌, നിലവിലുള്ള പാര്‍ട്ടികള്‍ക്ക്‌ മാര്‍ക്ക്‌ നല്‍കാന്‍ പറഞ്ഞാല്‍ ഞാന്‍ സി.പി.എമ്മിനു തന്നെ കൂടുതല്‍ മാര്‍ക്ക്‌ കൊടുക്കുമായിരുന്നു, തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

എന്നാല്‍, എന്റെ എല്ലാ വിചാരങ്ങളെയും അട്ടിമറിക്കുന്ന ഒരു പ്രസംഗം മദ്രാസ്‌ യൂണിവേര്‍സിറ്റിയില്‍ വെച്ചു ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ ഞാന്‍ കേള്‍ക്കാന്‍ ഇടയായി. ആയിടക്കു ഇടത്‌ പക്ഷത്ത്‌ നിന്നും ഒരു പാട്‌ പേര്‍ വലത്ത് കക്ഷികളായ കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കേറുന്ന സമയമായിരുന്നു. ഈ പ്രതിഭാസം ഇടതു പക്ഷം നാറിയത്‌ കൊണ്ടോ, വലത്‌ പക്ഷം എല്ലാം തികഞ്ഞു നില്‍ക്കുന്നത് കൊണ്ടോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്‌, ഇവന്മാരുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്‌. നൂറു ശതമാനം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ തന്നെ ആയിരുന്നു ഈ കൂട് മാറ്റങ്ങള്‍ക്ക്‌ കാരണം. ഇത്‌ അവരുടെ പിന്നീടുള്ള സംസാരങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. നിരവധി പ്രമുഖറും അല്ലാത്തവരും ഈ കാലയളവില്‍ 'മതം' മാറി!

ഞാന്‍ കേട്ട പ്രസംഗം ഏതൊരു ലീഗ്‌കാരനും വര്‍ഷങ്ങളായി ലീഗിനെ പുകഴ്ത്താന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ ആയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ലീഗ്‌ കൈക്കൊണ്ട നിലപാട്‌, കേരള മുസ്ലിംകള്‍ വര്‍ഗീയ ചിന്ത ഇല്ലാത്തവര്‍ ആയതിനു ശിഹാബ്‌ തങ്ങളുടെ സംഭാവനകള്‍, (മറ്റു നാടുകളിലെ മുസ്ലിംകളൊക്കെ തീവ്രവാദികളാണെന്നാണേല്ലോ വെപ്പ്! ഇപ്പോള്‍ കേരള മുസ്ലിംകളും തീവ്രവാദികള്‍ ആണെന്ന് കേള്‍ക്കുന്നു! ), മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് കേരള മുസ്ലിംകള്‍ സാമൂഹികവും സാമ്പത്തികവുമായി മെച്ചപ്പെട്ടതിനു ലീഗ്‌ എങ്ങനെ കാരണമായി വര്‍ത്തിച്ചു എന്നിങ്ങനെയുള്ള വാചകക്കസര്‍ത്തുകള്‍. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തു കൊണ്ട്‌ എതിര്‍ക്കപ്പെടുന്നു, കമ്മ്യൂണിസ്റ്റൂകള്‍ വന്നാല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടാകും എന്നിത്യാദി സ്ഥിരം ചേരുവകള്‍. അതിനും പുറമേ കേരളത്തില്‍ കമ്മ്യൂണിസ്റ്റൂകാര്‍ മാത്രം ഉപയോഗിക്കാന്‍ ധൈര്യപ്പെടുന്ന പച്ച തെറികള്‍ കൂടി ചേര്‍ത്ത ഒരു ഗംഭീരന്‍ അഭ്യാസം! ഞാന്‍ അത്ഭുത പരതന്ത്രനായി മൊബൈല്‍ ഫോണ്‍ വാങ്ങി ആരപ്പാ ഈ പുലി എന്നു നോക്കുമ്പോഴുണ്ട്‌ പേരു തെളിയുന്നു: കരീം കോട്ടപ്പറമ്പ്! ഒന്നു കൂടെ ഉറപ്പിക്കാന്‍ ഞാന്‍ വീഡിയോ റീപ്ലേ ചെയ്തു നോക്കി, അതേ, അതു നമ്മുടെ സഖാവ് കരീം തന്നെ ആയിരുന്നു!